പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം; തോല്‍വിക്ക് പിന്നാലെ എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷം
തിരുവനന്തപുരം: മൂന്നാംവട്ടവും അധികാരം നേടുമെന്ന പ്രതീക്ഷ തകര്‍ന്നതിന് പിന്നാലെ ഇടതുമുന്നണിയില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നരമാസം പിന്നിട്ടിട്ടും ഇടതുമുന്നണി യോഗമോ പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ ചേരാന്‍ സാധിച്ചിട്ടില്ല. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എമ്മിനും സി.പി.ഐക്കുമുള്ളില്‍ ഉടലെടുത്ത തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിന് പുറമേ സി.പി.എമ്മിന്റെ ഏകപക്ഷീയമായ സമീപനത്തില്‍ മറ്റ് ഘടകകക്ഷികളും അതൃപ്തിയിലാണ്.
പ്രതിപക്ഷനേതാവ്, ഉപനേതാവ് പദവികള്‍ സി.പി.എം തന്നെ എടുക്കുന്നതാണ് മുന്നണിയുടെ കീഴ്വഴക്കമെന്ന് പിണറായി വിജയനും എം.വി. ഗോവിന്ദനും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ കീഴ്വഴക്കം മാറണമെന്ന കടുത്ത നിലപാടിലാണ് സി.പി.ഐ. ഉപനേതൃപദവി അടഞ്ഞ അധ്യായമാണെന്ന പിണറായി വിജയന്റെ പ്രസ്താവനയെ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സി.പി.ഐ പറഞ്ഞത് മുന്‍പ് കേട്ടിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നുവെന്നും, ഏകപക്ഷീയമായ തീരുമാനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മുന്നണിയോഗം ചേരാത്തതിലുള്ള അനിഷ്ടവും സി.പി.ഐ പരസ്യമാക്കിയിട്ടുണ്ട്.
മുന്നണിയിലെ പ്രശ്നങ്ങള്‍ക്ക് പുറമേ സി.പി.എമ്മിനുള്ളിലും നേതൃത്വത്തിനെതിരായ ഭിന്നസ്വരങ്ങള്‍ ശക്തമാവുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, പ്രതിപക്ഷനേതാവ് പിണറായി വിജയന് എന്നിവര്‍ക്കെതിരെ പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നുണ്ട്. കേരളത്തിലെ പാര്‍ട്ടിയുടെ പോക്കില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള എം.എ. ബേബിയും അതൃപ്തനാണ്. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിലെ ഔചിത്യമില്ലായ്മ എം.എ. ബേബി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയെ തിരുത്തുന്ന രീതിയിലാണ് പിണറായിയും ഗോവിന്ദനും ഇതിനോട് പ്രതികരിച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ വോട്ട് ചോര്‍ച്ചയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
നിയമസഭയ്ക്കുള്ളില്‍ മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിയ ചില പ്രതികരണങ്ങളും പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതയുടെ തെളിവായി വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയിലുണ്ടായ പരാജയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മൂന്ന് നിരീക്ഷകര്‍ എത്തിയതും പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയിലെ സംഘടനാപരമായ തിരുത്തലുകളെച്ചൊല്ലി വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.