കനത്ത മഴ തുടരുന്നു: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പൂർണ്ണ അവധി; മൂന്ന് ജില്ലകളില്‍ നിയന്ത്രണങ്ങളോടെ വിദ്യാലയങ്ങൾ അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പൂർണ്ണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കണ്ണൂർ ജില്ലയിലെ മൂന്ന് താലൂക്കുകളിലും, ഇടുക്കി, വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും നാളെ അവധിയായിരിക്കും.
പത്തനംതിട്ട: കനത്ത മഴയും വിദ്യാലയങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
മലപ്പുറം: കനത്ത മഴ തുടരുന്നതിനാല്‍ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
ആലപ്പുഴ: കനത്ത വെള്ളക്കെട്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും മൂലം പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയടക്കം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
കണ്ണൂര്‍: പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ട്യൂഷന്‍ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.
ഇടുക്കി: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നഷ്ടപ്പെടുന്ന പഠനസമയം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ക്രമീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്;
ജലാശയങ്ങളിലേക്കും മലയോര മേഖലകളിലേക്കും യാത്രകൾ ഒഴിവാക്കുക: മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദസഞ്ചാര യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. പുഴകളിലും അരുവികളിലും ഇറങ്ങരുത്. പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്.
കരകവിഞ്ഞൊഴുകുന്ന പാലങ്ങളിലോ പുഴയോരങ്ങളിലോ നിന്ന് സെൽഫിയെടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കുക. പൊട്ടി വീണ മരച്ചില്ലകളോ വൈദ്യുതി ലൈനുകളോ കണ്ടാൽ തൊടരുത്. ഉടൻ തന്നെ കെഎസ്ഇബിയെ അല്ലെങ്കിൽ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുക. ശക്തമായ കാറ്റും ഇടിമിന്നലുമുള്ളപ്പോൾ ജനലുകളിൽ നിന്നും ടെറസിൽ നിന്നും മാറിനിൽക്കുക. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.
അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശമനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ മടിക്കരുത്. വാഹനമോടിക്കുമ്പോൾറോഡുകളിൽ വെള്ളക്കെട്ടും റോഡ് തകർച്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ വേഗത കുറച്ച് ജാഗ്രതയോടെ ഡ്രൈവ് ചെയ്യുക. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയോ താഴ്ന്ന പാലങ്ങളിലൂടെയോ വാഹനം ഓടിച്ചു പോകാൻ ശ്രമിക്കരുത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.