Logo
Thu, Jul 02, 2026 • 10:57 PM
LIVE TV
Watch

No business videos available

No Middle East videos available

അയോധ്യ സംഭാവനാ തട്ടിപ്പ്: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാല്‍; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 02, 2026
1 min read
SHARE:
SAVE: Login to save

അയോധ്യ സംഭാവനാ തട്ടിപ്പ്: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാല്‍; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര ട്രസ്റ്റില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനാ തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍ എം.പി. ഇക്കാര്യം അടിയന്തരമായി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയതായി അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മുപ്പത് വര്‍ഷമായി അയോധ്യയെ രാഷ്ട്രീയ ആയുധമാക്കിയ ബിജെപി, കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ ബാധിച്ച രാജ്യത്തെ ഏറ്റവും വലിയ ഈ 'അമ്പലക്കൊള്ള'യില്‍ ഇപ്പോള്‍ ഒരക്ഷരം മിണ്ടാന്‍ തയ്യാറാകുന്നില്ലെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് വലിയ രീതിയില്‍ ദൈവഭക്തിയും ദേശഭക്തിയും പ്രസംഗിക്കുന്നവരുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

രാജ്യത്തെ ഭക്തര്‍ സമര്‍പ്പിച്ച പണവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള സംഭാവനകള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന ആരോപണം അതീവ ഗൗരവതമുള്ളതാണ്. സംഘടിതമായ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. ദിവസേന പണവും വിലപിടിപ്പുള്ള ആഭരണങ്ങളും അപഹരിക്കപ്പെടുകയും നിര്‍ണായകമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബോധപൂര്‍വ്വം നശിപ്പിക്കപ്പെടുകയും ചെയ്തു.

2020-21 കാലഘട്ടത്തില്‍ തന്നെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ ട്രസ്റ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ പരാതികള്‍ അവഗണിക്കുകയാണ് ചെയ്തത്. അദ്ദേഹത്തെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അടുത്തിടെ സംഭാവനാ എണ്ണലില്‍ വലിയ ക്രമക്കേടുകള്‍ ഉണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്രത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനായിരുന്നിട്ടും തട്ടിപ്പ് പുറത്തുവന്നപ്പോള്‍ പാവപ്പെട്ട താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരായ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ  നിലവിലെ അന്വേഷണ നടപടികള്‍ വിശ്വാസയോഗ്യമല്ല.

ഈ വിഷയത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് അജയ് റായിയെ അയോധ്യയില്‍ വീട്ടുതടങ്കലിലാക്കുകയാണുണ്ടായത്. നീതിയുടെയും ധര്‍മ്മത്തിന്റെയും പ്രതീകമായ ശ്രീരാമന്റെ പുണ്യഭൂമിയില്‍ നടന്ന ഇത്രയും വലിയ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്നത് ഭക്തരോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തുടര്‍ച്ചയായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെയും പരീക്ഷാ ക്രമക്കേടുകളുടെയും പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി സി.ബി.എസ്.ഇ ചെയര്‍മാനെയും എന്‍.ടി.എ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

രാജസ്ഥാനിലെ നാഗൂരിലുള്ള വിദ്യാര്‍ത്ഥിക്ക് അബുദാബിയില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചതും, ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഇല്ലാത്ത സ്‌കൂളിന്റെ പേരില്‍ സെന്റര്‍ നല്‍കിയതും അടക്കമുള്ള വലിയ അനാസ്ഥകള്‍ സമിതി ചൂണ്ടിക്കാട്ടി. ഇതിനൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വിശദീകരണം രേഖാമൂലം നല്‍കാന്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിലും വിവര്‍ത്തനം ചെയ്യുന്നതിലും വലിയ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസ്

'ഓപ്പറേഷന്‍ സിന്ദൂരില്‍' സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് കാണിച്ച് ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെതിരെ താന്‍ അവകാശലംഘന നോട്ടീസ് നല്‍കിയ കാര്യവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. സൈനികര്‍ക്ക് ജീവാപായവും പരിക്കുകളും ഉണ്ടായിട്ടും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നടത്തുന്ന നിയമവിരുദ്ധ ഇടപെടലുകളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയോ സെബിയുടെയോ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ മറ്റൊരു ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറാന്‍ അദാനി തീരുമാനമെടുത്തത് വിചിത്രമാണ്. കേരളം ഭരിക്കുന്നത് ബിജെപിയല്ലായെന്നത് അദാനി ഓര്‍ക്കണം. ബിജെപി സര്‍ക്കാരിനോട് ചെയ്യുന്നത് പോലെ കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്നും വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

അയോധ്യയിലെ കൊള്ളയും കേന്ദ്രമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസും പോലുള്ള സുപ്രധാന വിഷയങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയാണെന്നും, എന്നാല്‍ ഈ വിഷയങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും ഒറ്റക്കെട്ടായി പോരാട്ടം തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10