സി.പി.എമ്മിൽ വീണ്ടും തെറ്റ് തിരുത്തൽ രേഖ; നേതാക്കൾക്ക് പാർലമെന്ററി സ്ഥാനമോഹമെന്ന് പി.ബി വിമർശനം
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കനത്ത തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രവണതകൾ തിരുത്താനുറച്ച് സി.പി.എം. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ ‘തെറ്റ് തിരുത്തൽ രേഖ’യ്ക്ക് സി.പി.എം പൊളിറ്റ് ബ്യൂറോ (പി.ബി) അന്തിമ രൂപം നൽകി അംഗീകാരം നൽകി. അടുത്തതായി കൂടുന്ന കേന്ദ്ര കമ്മിറ്റി (സി.സി) യോഗത്തിൽ ഈ രേഖ വിശദമായ ചർച്ചയ്ക്ക് വെയ്ക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചില മുതിർന്ന നേതാക്കൾക്ക് വല്ലാത്ത പാർലമെന്ററി അധികാരമോഹമാണെന്ന് രേഖയിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്.
പാർലമെന്ററി സംവിധാനത്തിലൂടെ മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്ന് കരുതുന്നത് വെറും വ്യാമോഹമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. മുതിർന്ന നേതാക്കൾ അടക്കം മറ്റൊരു മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രവണതയും പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളായ ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ എന്നിവർ ഇതിന് ഉദാഹരണങ്ങളാണെന്ന് പി.ബി യോഗത്തിൽ നേതാക്കൾ സൂചിപ്പിച്ചു. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ഇത്തരം തെറ്റായ പ്രവണതകൾ അടിയന്തരമായി തിരുത്തണമെന്നാണ് പി.ബിയുടെ കർശന നിർദ്ദേശം.
അതേസമയം, തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സി.പി.എം കേരള ഘടകം സമർപ്പിച്ച റിപ്പോർട്ട് പൊളിറ്റ് ബ്യൂറോ അതേപടി അംഗീകരിച്ചിട്ടില്ല. പി.ബി യോഗത്തിൽ ഉയർന്നുവന്ന നിർണ്ണായക നിർദ്ദേശങ്ങളും തിരുത്തലുകളും കൂടി ഉൾപ്പെടുത്തിയാണ് രേഖ കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുന്നത്. പി.ബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് അതേപടി അംഗീകരിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല. കേന്ദ്ര കമ്മിറ്റിയിൽ ഈ രേഖ സമർപ്പിക്കുന്നതോടെ കൂടുതൽ പാർട്ടിതല തിരുത്തലുകളിലേക്ക് സി.പി.എം കടക്കുമെന്നാണ് സൂചന.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.