'കാഫിർ' സ്‌ക്രീൻഷോട്ട് കേസ്: യൂത്ത് ലീഗ് നേതാവ് കാസിം നിരപരാധി; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി എസ്‌ഐടി, ഡിവൈഎഫ്ഐ നേതാക്കൾ കുരുക്കിലേക്ക്
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ സിപിഎം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് നേതാവ് പി.കെ. കാസിമിനെ എസ്‌ഐടി പ്രതിസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. കാസിം നിരപരാധിയാണെന്നും ഈ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ഇയാളല്ലെന്നും വ്യക്തമാക്കിക്കൊണ്ട് പോലീസ് കോടതിയില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനായി സി.പി.എം കെട്ടിച്ചമച്ച കള്ളക്കഥകളാണ് ഇതോടെ നിയമത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.
കേസിന്റെ തുടക്കം മുതല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശക്തമായ നിലപാടാണ് കാസിം സ്വീകരിച്ചത്. ഇതിനായി സ്വന്തം കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും സ്വമേധയാ ഫോറന്‍സിക് പരിശോധനയ്ക്കായി പോലീസിന് കൈമാറിയിരുന്നു. സി.പി.എം നേതാവ് ഭാസ്‌കരന്‍ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കാസിമിനെതിരെ പോലീസ് ആദ്യം കേസെടുത്തത്. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവില്‍ കാസിമിന് കേസില്‍ യാതൊരു പങ്കുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയായിരുന്നു. രാഷ്ട്രീയ വേട്ടയാടലിനെതിരെ കാസിം തിരിച്ചു നല്‍കിയ പരാതിയിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം, യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കിയ വര്‍ഗ്ഗീയ കാര്‍ഡിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ സി.പി.എം കോട്ടകളില്‍ തന്നെയാണ് ഉള്ളതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിന് പിന്നാലെ, താനും കേസില്‍ ഉടന്‍ പ്രതിചേര്‍ക്കപ്പെടുമെന്ന് ഉറപ്പായതോടെ മറ്റൊരു പ്രമുഖ ഡിവൈഎഫ്‌ഐ നേതാവായ റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉയര്‍ന്നത്. ഷാഫി പറമ്പിലും കെ കെ ശൈലജയും സ്ഥാനാര്‍ത്ഥികളായ വടകരയിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ഷാഫി അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണെന്നും കാഫിറായ സ്ത്രീ സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് ചിന്തിക്കണം എന്നായിരുന്നു പ്രചരിച്ച സ്‌ക്രീന്‍ ഷോട്ടിന്റെ ഉള്ളടക്കം. ഷാഫി പറമ്പിലിനെതിരെ കെ.കെ. ശൈലജയെ നിര്‍ത്തി സി.പി.എം നടത്തിയ രാഷ്ട്രീയ അട്ടിമറി ഗൂഢാലോചനയുടെ ചുരുളുകളാണ് ഇതോടെ പൂര്‍ണ്ണമായി അഴിഞ്ഞിരിക്കുന്നത്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.