സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ സിപിഎം നീക്കം; കത്തുമായി എം.വി. ഗോവിന്ദൻ, വൻ വിവാദത്തിലേക്ക്
സംസ്ഥാനത്തെ സഹകരണസംഘങ്ങൾ പാർട്ടി നിയന്ത്രണത്തിലാക്കാൻ ലക്ഷ്യമിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒപ്പിട്ട് ജില്ലാ കമ്മിറ്റികൾക്ക് കത്തയച്ചു. പാർട്ടി നിയന്ത്രണത്തിലില്ലാത്ത സഹകരണ സംഘങ്ങളെ പിടിച്ചെടുക്കാനും, സി ക്ലാസ് അംഗത്വമുള്ള സംഘങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും കത്തിൽ നിർദ്ദേശമുണ്ട്. കരുവന്നൂർ, മൈലപ്ര ബാങ്കുകളിലെ കോടികളുടെ അഴിമതിയും ഭരണ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
പത്തനംതിട്ട ജില്ലയിൽ മാത്രം മത-സാമുദായിക മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകൾ, കോളേജുകൾ, ക്ഷീരോൽപാദക, വനിതാ, തൊഴിൽ സംഘങ്ങൾ ഉൾപ്പെടെ 424 സംഘങ്ങളെ പിടിച്ചടക്കാനുള്ള ലിസ്റ്റ് കീഴ്ഘടകങ്ങൾക്ക് കൈമാറിക്കഴിഞ്ഞു. ഇതിനായി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി യോഗങ്ങൾ ആരംഭിച്ചു. സി ക്ലാസ് അംഗങ്ങൾക്ക് വോട്ടവകാശം നൽകാനുള്ള നിയമഭേദഗതി സർക്കാർ തലത്തിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി ഓരോ സംഘത്തിലും പരമാവധി അംഗങ്ങളെ ചേർക്കാനാണ് പാർട്ടിയുടെ അടിയന്തര നീക്കം.
കരുവന്നൂരിന് സമാനമായി ഹൈക്കോടതി വിധിയിലൂടെ സഹകരണ മേഖലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇടപെടാനുള്ള സാധ്യത മുന്നിൽക്കണ്ട് കടുത്ത ജാഗ്രത പാലിക്കാൻ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടി കേഡർമാർ വൻതുക വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനെതിരെ വലിയ ആക്ഷേപമുണ്ട്. ഇത്തരം കുടിശികകൾ അടിയന്തരമായി അടച്ചുതീർക്കാൻ കർശന നിർദ്ദേശമാണ് താഴേത്തട്ടിലേക്ക് നൽകിയിരിക്കുന്നത്. എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലും കുറഞ്ഞത് 3000 പുതിയ അംഗങ്ങളെയെങ്കിലും ചേർക്കാനും പാർട്ടി ലക്ഷ്യമിടുന്നു.
മുൻപ് കോൺഗ്രസ് പാനലുകൾ മാത്രം വിജയിച്ചിരുന്ന പറന്തൽ, തുമ്പമൺ, വകയാർ, അടൂർ അർബൻ ബാങ്ക് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് സിപിഎം പിടിച്ചെടുത്തിരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. എന്നാൽ, ഇങ്ങനെ പിടിച്ചെടുത്ത ബാങ്കുകൾ പലതും പിന്നീട് തകരുകയും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. മൈലപ്ര, അയിരൂർ, സീതത്തോട് തുടങ്ങിയ സംഘങ്ങളിൽ പാർട്ടി നേതാക്കൾ ലക്ഷങ്ങൾ വായ്പയെടുത്ത് മുക്കിയതാണ് ഈ തകർച്ചയ്ക്ക് കാരണമെന്നും, ഇത് സഹകരണ മേഖലയെ പാർട്ടി തകർത്തു എന്ന രീതിയിൽ വലിയ ജനവികാരത്തിന് കാരണമായിട്ടുണ്ടെന്നും പാർട്ടി മീറ്റിങ്ങുകളിൽ തന്നെ വിമർശനം ഉയരുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.