'സിപിഎമ്മില്‍ നില്‍ക്കാന്‍ കൊള്ളില്ല, അതുകൊണ്ട് അംഗത്വം പുതുക്കിയില്ല'; പൈസയുണ്ടാക്കലും ശാപ്പാടടിയുമാണ് അവിടെ നടക്കുന്നതെന്ന് ജി.സുധാകരന്
സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും കടുത്ത ആഞ്ഞടിയുമായി മുതിർന്ന നേതാവ് ജി.സുധാകരൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗ വേദിയിലാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തുറന്നുപറച്ചിലുകളുമായി സുധാകരൻ രംഗത്തെത്തിയത്. പാർട്ടിയുടെ മുകളിലിരിക്കുന്നവർ തന്നെയാണ് പാർട്ടിയെ തകർക്കുന്നതെന്നും നിലവിൽ സിപിഎമ്മിൽ ആത്മവിമർശനമെന്നത് വെറും വെറുതെ പറയുന്ന വാക്ക് മാത്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മിൽ ഇപ്പോൾ നിൽക്കാൻ കൊള്ളാത്ത സാഹചര്യമാണെന്നും അതുകൊണ്ടാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും ജി.സുധാകരൻ വെളിപ്പെടുത്തി. തങ്ങൾ ചേർന്ന കാലത്തെ പാർട്ടിയല്ല ഇപ്പോഴുള്ളതെന്നും, പാർട്ടിയെന്ന പേര് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക എന്നത് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു.
പാർട്ടിക്ക് സംഭവിച്ച ജനപിന്തുണയിലെ ഇടിവിനെക്കുറിച്ചും സുധാകരൻ അക്കമിട്ട് നിരത്തി. 2021-ൽ സിപിഎമ്മിന് 47 ശതമാനം വോട്ട് കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് 26 ശതമാനമായി കുറഞ്ഞെന്നും, വോട്ടിങ് ശതമാനം ഇത്രത്തോളം കുറച്ചുകൊണ്ടുവന്നത് 'അസാമാന്യമായ കഴിവ്' ആണെന്നും അദ്ദേഹം പരിഹസിച്ചു. ചിലയിടങ്ങളിൽ സിപിഎം സ്ഥാനാർഥികൾ ജയിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും എ.വിജയരാഘവൻ തനിക്കെതിരെ പ്രസംഗിച്ചതു കൊണ്ടാണ് അവിടെ കൂടുതൽ വോട്ട് കിട്ടിയതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാലേ വോട്ട് കിട്ടൂവെന്നും വെറും പ്രസംഗം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അണിയറ നീക്കങ്ങളെക്കുറിച്ചും സുധാകരൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ചെങ്ങന്നൂരിൽ നല്ലൊരു സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ കോൺഗ്രസ് രാവിലെ 9 മണിക്ക് തന്നെ ജയിക്കുമായിരുന്നെന്നും, അവിടെ എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞയാളെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം കോൺഗ്രസ് ഗൗരവമായി പരിശോധിക്കണം. കൂടാതെ, കായംകുളത്ത് നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ തന്നെ കാലുവാരി തോൽപ്പിക്കുകയായിരുന്നുവെന്നും ജി.സുധാകരൻ തുറന്നടിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.