ഗുരുവായൂരിൽ വീണ്ടും വിവാഹത്തിരക്ക്; ഓഗസ്റ്റ് 23ന് 377 വിവാഹങ്ങൾ, പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും വൻ വിവാഹത്തിരക്ക്. ഓഗസ്റ്റ് 23ന് 377 വിവാഹങ്ങളും ഓഗസ്റ്റ് 30ന് 295 വിവാഹങ്ങളും ഇതിനകം ശീട്ടാക്കിയ സാഹചര്യത്തിൽ ഭക്തർക്ക് തടസമില്ലാതെ ദർശനം നടത്താനും വിവാഹച്ചടങ്ങുകൾ സുഗമമായി പൂർത്തിയാക്കാനും പ്രത്യേക ക്രമീകരണങ്ങളുമായി ഗുരുവായൂർ ദേവസ്വം.
രണ്ട് ദിവസങ്ങളിലും പുലർച്ചെ നാല് മണി മുതൽ വിവാഹച്ചടങ്ങുകൾ ആരംഭിക്കും. സമയബന്ധിതമായി വിവാഹങ്ങൾ പൂർത്തിയാക്കുന്നതിനായി ആറ് വിവാഹമണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങുകൾക്കായി ക്ഷേത്രം കോയ്മമാരെ അധികമായി മണ്ഡപങ്ങളിൽ നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘത്തെയും സജ്ജമാക്കും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണമായും വൺവേ ആക്കും. ഒരു ദിശയിലൂടെ മാത്രമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. വിവാഹസംഘങ്ങൾ നേരത്തെ എത്തി ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലുള്ള കൗണ്ടറിൽ നിന്ന് ടോക്കൺ വാങ്ങണം. തുടർന്ന് ഇവിടെ വിശ്രമിക്കാം.
താലികെട്ടിനുള്ള സമയമാകുമ്പോൾ വിവാഹസംഘത്തെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നടയിലെ വിവാഹമണ്ഡപത്തിലെത്തി ചടങ്ങുകൾ നടത്താം. വിവാഹം പൂർത്തിയായ ശേഷം സംഘം ക്ഷേത്രം തെക്കേ നടയിലൂടെ മാത്രമേ മടങ്ങിപ്പോകാവൂ. കിഴക്കേ നടയിലൂടെ മടങ്ങാൻ അനുവദിക്കില്ല.
വരനും വധുവിനുമൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്ക് മാത്രമായിരിക്കും വിവാഹമണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുക. അഭൂതപൂർവമായ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
ഭക്തർക്കും വിവാഹത്തിനെത്തുന്നവർക്കും ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്നതിനായി ദേവസ്വം ജീവനക്കാരെയും സുരക്ഷാ വിഭാഗത്തെയും പൊലീസിനെയും നിയോഗിക്കും. ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ സഹകരണവും ദേവസ്വം അഭ്യർത്ഥിച്ചു.
ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥാണ് പ്രത്യേക ക്രമീകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.