യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം
ദുബായ്: യുഎഇയിൽ വാണിജ്യ ആവശ്യങ്ങൾക്കായി പൊതുഇടങ്ങളിൽ സംഗീതം ഉപയോഗിക്കുന്നതിന് ഇനി ലൈസൻസ് ഫീസ് നൽകണം. സംഗീതത്തിന്റെ വാണിജ്യ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക-ടൂറിസം മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, ഷോപ്പിങ് മാളുകൾ, വിമാനങ്ങൾ, ജിമ്മുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുതിയ നിയമം ബാധകമാകും. സംഗീത പരിപാടികൾ ഉൾപ്പെടെയുള്ള പൊതുപരിപാടികളിൽ പാട്ടുകൾ ഉപയോഗിക്കുന്നതിനും ലൈസൻസ് ആവശ്യമായി വരും.
അടുത്ത ഡിസംബർ മുതൽ രാജ്യത്ത് പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. സംഗീതത്തിന്റെ ഉപയോഗത്തിന്റെ സ്വഭാവവും വ്യാപ്തിയും അനുസരിച്ചായിരിക്കും ലൈസൻസ് ഫീസ് നിശ്ചയിക്കുക. എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ, മ്യൂസിക് നേഷൻ എന്നീ രണ്ട് ഏജൻസികൾക്കാണ് ലൈസൻസ് ഫീസ് ശേഖരിക്കുന്നതിനുള്ള ചുമതല. വാർഷിക അടിസ്ഥാനത്തിലായിരിക്കും ലൈസൻസ് അനുവദിക്കുക. വിവിധ മേഖലകൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഫീസ് നിരക്കുകൾ പിന്നീട് പ്രഖ്യാപിക്കും.
ലൈസൻസുകൾ ഒരു വർഷത്തേക്കായിരിക്കും അനുവദിക്കുക. നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കാനും സാധിക്കും. വാണിജ്യ ആവശ്യങ്ങളില്ലാത്ത ചില പരിപാടികൾക്ക് പുതിയ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പരിപാടികൾ, വ്യക്തിപരമായ ചടങ്ങുകൾ, വാണിജ്യ ആവശ്യങ്ങൾക്കല്ലാത്ത മറ്റ് പരിപാടികൾ എന്നിവയ്ക്ക് ലൈസൻസ് ഫീസ് ബാധകമാകില്ല.
പൊതുഇടങ്ങളിൽ സംഗീതം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പകർപ്പവകാശവും സംഗീതാവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ലൈസൻസിങ് സംവിധാനം കൊണ്ടുവരുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.