300 അടി താഴേക്ക് പതിച്ച വിമാനം; പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവായതായി റിപ്പോർട്ട്. ഓഗസ്റ്റ് നാലിന് 300 അടിയോളം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ട എഐ2379 വിമാനത്തിലെ പൈലറ്റിനാണ് ആദ്യം നടത്തിയ പരിശോധനയിൽ ‘നോൺ-നെഗറ്റീവ്’ ഫലം ലഭിച്ചത്. തുടർന്ന് സാമ്പിൾ വിശദമായ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിരുന്നു. സ്ഥിരീകരണ പരിശോധനയിലും പോസിറ്റീവ് ഫലം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ പരിശോധനാഫലം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. അതിനാൽ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്നോ അത് വിമാനത്തിലെ സംഭവത്തിന് കാരണമായെന്നോ ഇപ്പോൾ അന്തിമ നിഗമനത്തിലെത്താനാകില്ല.
വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കാൻ കാരണം ശക്തമായ ആകാശച്ചുഴിയാണോ, മറ്റേതെങ്കിലും സാങ്കേതികമോ പ്രവർത്തനപരമോ ആയ കാരണമാണോ എന്നതും അന്വേഷണത്തിൽ പരിശോധിക്കും. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) വിഷയത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്സ് റെക്കോർഡറും അധികൃതർ ശേഖരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് നാലിന് ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ2379 വിമാനം യാത്രയ്ക്കിടെ പെട്ടെന്ന് ഉയരം നഷ്ടപ്പെടുകയായിരുന്നു. എയർബസ് എ320 വിമാനത്തിൽ 137 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നു. സംഭവത്തിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമുൾപ്പെടെ 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനം പിന്നീട് സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങി.
സംഭവത്തിന് പിന്നാലെ പൈലറ്റുമാരിൽ നടത്തിയ നിർബന്ധിത സൈക്കോആക്ടീവ് സബ്‌സ്റ്റൻസ് പരിശോധനയിലാണ് ഒരാളുടെ സാമ്പിളിൽ കൂടുതൽ പരിശോധന ആവശ്യമായ ഫലം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണ പരിശോധന നടത്തിയത്.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് മാധ്യമങ്ങളും പൊതുജനങ്ങളും സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് നിഗമനങ്ങളിലെത്തരുതെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ചട്ടങ്ങൾ പാലിച്ചായിരിക്കും അന്വേഷണം നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസണെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടിയതായും റിപ്പോർട്ടുണ്ട്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.