‘എസ്ഐആറിന് ശേഷം വോട്ടവകാശം റദ്ദാക്കി’; ബെംഗളൂരു വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയെന്ന് പ്രകാശ് രാജ്
ബെംഗളൂരു: കർണാടകയിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിയായ എസ്ഐആറിനിടെ തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ്.
ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ താനും ഒരാളാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പ്രകാശ് രാജ് ആരോപിച്ചത്.
തന്റെ വോട്ടവകാശം നിഷേധിച്ച നടപടിയെ പരിഹസിച്ചായിരുന്നു 61കാരനായ നടന്റെ പ്രതികരണം. “എസ്ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തിൽ വോട്ടവകാശം റദ്ദാക്കപ്പെട്ട 65 ലക്ഷം പേരിൽ ഒരാളാണ് ഞാൻ. നല്ല തമാശയല്ലേ?” എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
താൻ ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെന്നും സ്കൂൾ, കോളജ് പഠനവും നാടക പ്രവർത്തനങ്ങളുമെല്ലാം മണ്ഡലത്തിൽ തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് താനെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.
“എന്തായാലും തമാശ നന്നായിട്ടുണ്ട്. ഗെയിം ഓൺ,” എന്ന പരാമർശത്തോടെയാണ് വീഡിയോ സന്ദേശം അദ്ദേഹം അവസാനിപ്പിച്ചത്.
ബെംഗളൂരുവിൽ എസ്ഐആർ നടപടികൾ ശക്തം
കർണാടകയിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയായ എസ്ഐആറുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആശങ്ക ഉയരുന്ന മേഖലകളിലൊന്നാണ് ബെംഗളൂരു. വോട്ടർ പട്ടികയിലെ പേരുകൾ പരിശോധിക്കുകയും അർഹതയില്ലാത്തവരുടെ പേരുകൾ നീക്കം ചെയ്യുകയും ചെയ്യുന്ന നടപടിയാണ് എസ്ഐആറിന്റെ ഭാഗമായി നടക്കുന്നത്.
അതേസമയം, ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അടുത്തിടെ ബെംഗളൂരു കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് വ്യവസ്ഥകളോടെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്ന ആരോപണവുമായി പ്രകാശ് രാജ് രംഗത്തെത്തിയത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.