വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്യാതെ വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികള്‍ കൈമാറാന്‍ നീക്കം നടത്തിയതില്‍ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (MSC) വിഴിഞ്ഞം തുറമുഖത്ത് 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്മെന്റിനെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത് സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ്. ഈ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടും അംഗീകാരത്തോടും കൂടി മാത്രമേ കണ്‍സഷനറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താന്‍ പാടുള്ളൂ. അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ ഈ പ്രഖ്യാപനത്തില്‍ കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ കര്‍ശനമായി പരിശോധിച്ചുവരികയാണ്. ഇതിന് ശേഷമായിരിക്കും സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കുക.
സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് മാത്രമേ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തെ ആഗോളതലത്തില്‍ മത്സരക്ഷമമായ ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബെന്ന നിലയില്‍ അതിന്റെ പൂര്‍ണ സാധ്യതകളിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനിടെ സര്‍ക്കാരിനെ മറികടന്നുള്ള ഓഹരി പങ്കാളിത്ത പ്രഖ്യാപനം വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.