'ചേസ് മാസ്റ്റർ' ഈസ് ബാക്ക്; കെകെആറിനെ തകർത്ത് ആർസിബി; വിരാട് കോലിയുടെ ബാറ്റിംഗ് വിരുന്നിൽ കൊൽക്കത്ത മുട്ടുമടക്കി
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ തീർക്കുന്ന സെഞ്ചുറി പ്രകടനവുമായി വിരാട് കോലി ഒരിക്കൽ കൂടി 'ചേസ് മാസ്റ്റർ' പരിവേഷം ഉറപ്പിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 193 റൺസ് എന്ന വെല്ലുവിളി ഉയർത്തിയ വിജയലക്ഷ്യം വിരാട് കോലിയുടെ മികവിൽ 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. 60 പന്തിൽ നിന്ന് 105 റൺസുമായി പുറത്താകാതെ നിന്ന കോലിയുടെ ഐപിഎൽ കരിയറിലെ ഒമ്പതാം സെഞ്ചുറിയാണിത്. 11 ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
ഈ തകർപ്പൻ ജയത്തോടെ 16 പോയിന്റും +1.053 എന്ന മികച്ച നെറ്റ് റൺറേറ്റുമായി ഗുജറാത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ച ബെംഗളൂരുവിന്റെ ജയം കൊൽക്കത്തയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. നിലവിൽ എട്ടാം സ്ഥാനത്തുള്ള കൊൽക്കത്തയുടെ തുടർച്ചയായ നാല് ജയങ്ങൾക്ക് ശേഷമുള്ള ആദ്യ തോൽവിയാണിത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ആർസിബിക്കായി വിരാട് കോലിയും ജേക്കബ് ബെഥേലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇടയ്ക്ക് ബെഥേൽ(15), ദേവ്ദത്ത് പടിക്കൽ(39), ക്യാപ്റ്റൻ രജത് പാട്ടീദാർ എന്നിവർ പുറത്തായെങ്കിലും ഒരു വശത്ത് കോലി നങ്കൂരമിട്ടു കളിച്ചു. 21 റൺസെടുത്തു നിൽക്കെ കോലി നൽകിയ ക്യാച്ച് കൊൽക്കത്ത കൈവിട്ടത് അവർക്ക് വലിയ തിരിച്ചടിയായി. 32 പന്തിൽ അർധസെഞ്ചുറി തികച്ച കോലി, പത്തൊമ്പതാം ഓവറിൽ സിക്സറിലൂടെ സെഞ്ചുറി നേട്ടം ആഘോഷിച്ചു. ഒടുവിൽ ജിതേഷ് ശർമ്മയെ കൂട്ടുപിടിച്ച് കോലി ടീമിനെ വിജയവര കടത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്. അംഗ്രിഷ് രഘുവംശിയുടെ അർധസെഞ്ചുറിയും (46 പന്തിൽ 71), റിങ്കു സിംഗിന്റെ (29 പന്തിൽ 49*) വെടിക്കെട്ട് ബാറ്റിംഗുമാണ് മാന്യമായ സ്കോർ നൽകിയത്. കാമറൂൺ ഗ്രീൻ 32 റൺസ് സംഭാവന ചെയ്തപ്പോൾ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഫിൻ അലനും വേഗത്തിൽ പുറത്തായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.