അമേരിക്ക–ഇറാൻ സംഘർഷം: എണ്ണവില കുതിക്കുന്നു; രൂപയ്ക്ക് തിരിച്ചടി, ഓഹരി വിപണിയും സമ്മർദത്തിൽ
മുംബൈ: അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിനടുത്തേക്ക് ഉയർന്നു. ഒരു ദിവസത്തിനിടെ മാത്രം 4.28 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും നിർണായകമായ എണ്ണക്കടത്തുപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണഗതാഗതം തടസ്സപ്പെടുമെന്ന ആശങ്കയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. അമേരിക്കയുമായുള്ള യുദ്ധസാഹചര്യത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഈ കടലിടുക്ക് വഴിയാണെന്നതിനാൽ വിപണിയിൽ ആശങ്ക ശക്തമായിരിക്കുകയാണ്.
എണ്ണവിലയിലെ കുതിപ്പ് ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് വീണ്ടും ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഇതോടെ സമീപഭാവിയിൽ രാജ്യത്ത് പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനവിലയിൽ വീണ്ടും വർധനവുണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോൾ 39 പൈസ നഷ്ടപ്പെട്ട രൂപ 95.77 എന്ന നിലയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ച 95.38 എന്ന നിലയിൽ ക്ലോസ് ചെയ്ത രൂപയ്ക്ക് എണ്ണവില വർധനയുടെ ആഘാതമാണ് തിരിച്ചടിയായത്.
ഓഹരി വിപണിയിലും സംഘർഷത്തിന്റെ പ്രതിഫലനം പ്രകടമായി. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 600-ലധികം പോയിന്റ് ഇടിഞ്ഞു. ഇന്റർഗ്ലോബ് ഏവിയേഷൻ, ടാറ്റ സ്റ്റീൽ, മാരുതി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.