പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി; നദികളിലെ മണ്ണ് നീക്കാൻ അടിയന്തര നടപടി പ്രഖ്യാപിച്ചു
പത്തനംതിട്ട: പ്രളയസമാന സാഹചര്യം നേരിട്ട പത്തനംതിട്ടയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മുഖ്യമന്ത്രി ദുരിതബാധിതരുമായി സംസാരിച്ചു. നദികളിലെ അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പത്തനംതിട്ട ജില്ലയ്ക്കാണ് ഇതിന് ആദ്യ പരിഗണന നൽകുകയെന്നും സ്ഥിരമായ ദുരന്തനിവാരണ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് ഏജൻസികളെ ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
"അതിതീവ്ര മഴയാണ് ഉണ്ടായത്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ പോലും ആവശ്യമായ സമയം ലഭിച്ചില്ല. വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായി. അടുത്ത പ്രളയം വരെ കാത്തിരിക്കില്ല, ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കും," മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ രാജ്യത്തെ മികച്ച ദുരന്തനിവാരണ സംവിധാനങ്ങളിലൊന്ന് ഒരുക്കുകയാണ് ലക്ഷ്യമെന്നും കൂടുതൽ ഹെലികോപ്റ്റർ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത സാഹചര്യം അറിഞ്ഞ ഉടൻ തന്നെ എല്ലാ മന്ത്രിമാരെയും വിവിധ ജില്ലകളിലേക്ക് അയച്ചിരുന്നുവെന്നും ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയിൽ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മഴ കുറഞ്ഞിട്ടും മധ്യകേരളത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.