എണ്ണവില വീണ്ടും100 ഡോളറിൽ; പശ്ചിമേഷ്യൻ സംഘർഷം വിപണിയെ പിടിച്ചുലയ്ക്കുന്നു, സ്വർണവിലയിൽ ഇടിവ്
ഡൽഹി: ആഗോള വിപണിയിൽ ഒരിടവേളയ്ക്ക് ശേഷം ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഇന്ന് ഏകദേശം ഏഴ് ശതമാനം വർധന രേഖപ്പെടുത്തിയതോടെയാണ് മെയ് മാസത്തിന് ശേഷം ആദ്യമായി എണ്ണവില ഈ നിലയിലെത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമാകുന്നതാണ് എണ്ണവില ഉയരാൻ പ്രധാന കാരണം.
അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നത് ആഗോള എണ്ണ വിപണിയിൽ പ്രതിഫലിക്കുകയാണ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഇറാന് പിന്തുണ നൽകുന്ന യെമനിലെ ഹൂതി വിമതർ സൗദി എണ്ണ ടാങ്കറുകൾക്ക് നേരെ നടത്തിയ ആക്രമണമാണ് എണ്ണവില ഉയരാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്ന്. എണ്ണ വിതരണ ശൃംഖലയെ ഇത് ബാധിക്കുമെന്ന ആശങ്കയാണ് വിപണിയിൽ പ്രതിഫലിച്ചത്.
അതേസമയം, രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചയോടെ താഴ്ന്നു. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,400 രൂപയാണ്. അമേരിക്ക-ഇറാൻ സംഘർഷം ശക്തമായതും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. എണ്ണവില ഉയർന്നതിനെ തുടർന്ന് പണപ്പെരുപ്പ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഉടൻ മാറ്റം വരുത്തില്ലെന്ന വിലയിരുത്തലുകൾ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയരാൻ കാരണമായിരുന്നു.
എന്നാൽ, എണ്ണവില വീണ്ടും 100 ഡോളർ കടന്നതോടെ നിക്ഷേപകരുടെ വിപണി നീക്കങ്ങളിൽ മാറ്റമുണ്ടായതും സ്വർണവിലയിൽ കുറവിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിലും ഇന്ധനവിലയിലും മാറ്റങ്ങൾ തുടരാൻ സാധ്യതയുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. ഡിസംബർ 23നാണ് ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.