തൃഷക്കെതിരായ പരാമർശ കേസ്: ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ വിട്ടയക്കണം , കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ വിട്ടയക്കാൻ തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിനായി മാത്രമാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തതെന്നും റിമാൻഡ് ചെയ്യാൻ ഉദ്ദേശമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഉദയനിധിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ തയ്യാറാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി. സർക്കാർ നിലപാട് രേഖപ്പെടുത്തിയ കോടതി, ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ ഉദയനിധിയെ മോചിപ്പിക്കണമെന്ന് നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഉദയനിധിയോട് ആവശ്യപ്പെട്ടു.
അതേസമയം, ഉദയനിധിയുടെ അറസ്റ്റിനെതിരെ തമിഴ്നാട്ടിൽ ഡിഎംകെ പ്രവർത്തകരുടെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ചെന്നൈ നീലാങ്കരയിലെ വസതിയിൽ നിന്നാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസ് വാഹനത്തിൽ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി.
ഉദയനിധിയെ കൊണ്ടുപോകുന്നതിനിടെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് വാഹനത്തിന് മുന്നിൽ കിടന്ന് പ്രവർത്തകർ യാത്ര തടയാൻ ശ്രമിക്കുകയും ചെയ്തു.
ഹൈക്കോടതി ഉച്ചയ്ക്ക് 12 മണി വരെ നടപടികൾ പാടില്ലെന്ന് നിർദേശിച്ചിരുന്നെങ്കിലും അതിന് മുമ്പ് തന്നെ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തുവെന്ന ആരോപണവും ഉയർന്നു.
തനിക്കെതിരെ ചുമത്തിയ ആരോപണങ്ങൾ നിഷേധിച്ച ഉദയനിധി, താൻ മോശമായ പരാമർശം നടത്തിയിട്ടില്ലെന്നും വിജയ്, തൃഷ എന്നിവരെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
നാളെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. അതേസമയം, ഉദയനിധിക്കെതിരെ ടിവികെ വനിതാ വിഭാഗവും വിജയ് സർക്കാരിനെതിരായ ആരോപണങ്ങളുമായി ഡിഎംകെ പ്രവർത്തകരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.