വിമാനക്കമ്പനി തുടങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ്; വ്യോമയാന രംഗത്തേക്ക് പ്രവേശനമില്ലെന്ന് വിശദീകരണം
മുംബൈ: വിമാനക്കമ്പനി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ്. വ്യോമയാന മേഖലയിലേക്ക് കടക്കുന്നതിനായി നിലവിലെ ഓഹരി ഉടമസ്ഥാവകാശ ചട്ടങ്ങളിൽ ഇളവ് തേടി കേന്ദ്ര സർക്കാറിനെ സമീപിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കമ്പനി ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.
നിലവിലെ വ്യവസ്ഥകൾ പ്രകാരം ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ ഓപ്പറേറ്റർമാർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് എയർലൈനിൽ പരമാവധി 10 ശതമാനം ഓഹരി മാത്രമേ കൈവശം വയ്ക്കാൻ അനുമതിയുള്ളു. ഈ ചട്ടത്തിൽ ഇളവ് തേടിയെന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം, ഇത്തരമൊരു ഇളവ് അനുവദിച്ചാൽ അത് താൽപര്യ വൈരുദ്ധ്യത്തിന് ഇടയാക്കുമെന്നും ഉപഭോക്താക്കളുടെ താൽപര്യങ്ങളെ ബാധിക്കുമെന്നും ഇൻഡിഗോയുടെ ഒന്നാം പാദ സാമ്പത്തിക ഫലപ്രഖ്യാപന വേളയിൽ കമ്പനിയുടെ സഹസ്ഥാപകനായ രാഹുൽ ഭാട്ടിയ പ്രതികരിച്ചു.
ഈ ആഴ്ച ആദ്യം പുറത്തുവന്ന ഒരു മാധ്യമ റിപ്പോർട്ടിൽ, അദാനി ഗ്രൂപ്പിനും ജി.എം.ആർ പോലുള്ള വിമാനത്താവള ഓപ്പറേറ്റർമാർക്കും സ്വന്തമായി വിമാനക്കമ്പനികൾ ആരംഭിക്കാൻ അനുമതി നൽകുന്ന തരത്തിൽ നയപരിഷ്‌കാരം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി സൂചനയുണ്ടായിരുന്നു.
വ്യോമയാന മന്ത്രാലയം വിഷയത്തിൽ പ്രാഥമിക ചർച്ചകൾ നടത്തുന്നുണ്ടെന്നും, നിയമ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും ഉൾപ്പെടെയുള്ള വിവിധ തലങ്ങളിലെ അനുമതിക്ക് ശേഷമേ നയപരമായ തീരുമാനം ഉണ്ടാകൂവെന്നുമാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഈ അഭ്യൂഹങ്ങൾക്കിടെ വിമാനക്കമ്പനി ആരംഭിക്കാൻ യാതൊരു പദ്ധതിയും ഇല്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയതോടെ വിഷയത്തിൽ വ്യക്തത വന്നിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.