ചെറുപുഴ മീൻതുള്ളി തുരുത്തിലെ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷ് (36) ആണ് മരിച്ചത്.
പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്.
ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള തുരുത്തിൽ നിന്ന് രക്ഷാപ്രവർത്തനം പൂർത്തിയാക്കി കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
മീൻതുള്ളി വാട്ടർ ഫാൾസിലെ റപ്പലിങ് ഇൻസ്ട്രക്ടറായ രാജേഷ് സുഹൃത്തുക്കളായ ഷിബിൻ, ജിതിൻ എന്നിവർക്കൊപ്പമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. തുരുത്തിൽ ഒരാൾ ഒറ്റപ്പെട്ടതായി അറിഞ്ഞതിനെ തുടർന്ന് ഇവർ ജീവൻ പണയംവെച്ച് കുത്തൊഴുക്കുള്ള പുഴ നീന്തിക്കടന്ന് അവിടെയെത്തുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനായി ലൈഫ് ജാക്കറ്റും റോപ്പും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ, തുരുത്തിൽ നിന്ന് ബെന്നിയെ രക്ഷിച്ച് കൊണ്ടുവരുന്നതിനിടെ രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന് നൽകുകയായിരുന്നു.
തുടർന്ന് റോപ്പിൽ പിടിച്ച് പുഴ മുറിച്ചുകടക്കുന്നതിനിടെ കരയോട് അടുത്തെത്തിയ സമയത്ത് രാജേഷിന്റെ പിടിവിടുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും പിന്നീട് കാണാതായി.
അഡ്വഞ്ചർ ടൂറിസം മേഖലയിലെ പരിശീലകനായിരുന്ന രാജേഷ് നീന്തലിലും വിദഗ്ധനായിരുന്നു. പുഴയിലെ തണുത്ത വെള്ളത്തിൽ ശരീരം തളർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാജേഷിന്റെ മൃതദേഹം കണ്ടെത്തിയതോടെ ദിവസങ്ങളായി തുടരുന്ന തിരച്ചിലിന് വിരാമമായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.