വിജയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; നടുത്തളത്തിലിറങ്ങിയ ഡിഎംകെ എംഎൽഎമാരെ പുറത്താക്കി
മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പരാമർശങ്ങളെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സഭാരേഖയിൽ നിന്ന് നീക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ പരിഗണിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. നടുത്തളത്തിലിറങ്ങിയ ഡിഎംകെ എംഎൽഎമാരെ സ്പീക്കറുടെ നിർദേശപ്രകാരം സഭയിൽ നിന്ന് പുറത്താക്കി.
മുഖ്യമന്ത്രി ഇന്നലെ സഭയിൽ നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഇഡി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ, സർക്കാരിയ കമ്മിഷൻ റിപ്പോർട്ട്, മിസ നിയമം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും ഇവ സഭാരേഖകളിൽ നിന്ന് നീക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സ്പീക്കർ ആവശ്യം അംഗീകരിച്ചില്ല.
ഇതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. സ്പീക്കറുടെ ചെയറിന് മുന്നിലേക്ക് എത്തിയ ഡിഎംകെ എംഎൽഎമാരെ പുറത്താക്കാൻ സ്പീക്കർ നിർദേശം നൽകുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ചത് ന്യായമായ ആവശ്യമായിരുന്നെന്നും അതിന് സ്പീക്കർ അനുമതി നൽകാതിരുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ഡിഎംകെ വിപ്പ് ഇ.വി. വേലു ആരോപിച്ചു.
അതേസമയം, ടിവികെയുടേത് ‘റിയൽ സർക്കാർ’ അല്ലെന്നും ‘റീൽ സർക്കാർ’ മാത്രമാണെന്നും പ്രതിപക്ഷം പരിഹസിച്ചു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയിയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും സഭയിൽ എത്തിയില്ല.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.