"ഉമ്മൻ ചാണ്ടിയെ കുടുക്കണം"; ഉമ്മൻ ചാണ്ടിയെ സോളർ കേസിൽ പ്രതിയാക്കാൻ ഗണേഷ് സമ്മർദം ചെലുത്തിയെന്ന് സാക്ഷി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളർ പീഡനക്കേസിൽ പ്രതി ചേർക്കണമെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ സോളർ കേസിലെ അതിജീവിതയോട് നേരിട്ട് പറയുന്നത് കേട്ടതായി കെപിസിസി അംഗം സി.ആർ. നജീബിന്റെ വെളിപ്പെടുത്തൽ. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.ആർ. അർജുൻ രാജിന് മുൻപാകെ നൽകിയ മൊഴിയിലാണ് നജീബ് ഇക്കാര്യം വ്യക്തമാക്കിയത്. ഗണേഷ് കുമാർ ആവശ്യപ്പെട്ടതനുസരിച്ച് 2015 മേയിൽ തന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം എസ്.ഇ. സഞ്ജയ് ഖാനുമൊത്ത് പത്തനാപുരത്തെ പാർട്ടി ഓഫീസിൽ എത്തിയപ്പോഴാണ് ഈ സംഭവത്തിന് സാക്ഷിയായതെന്ന് നജീബ് മൊഴി നൽകി.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഉണ്ടായിരുന്നതിനാൽ തനിക്ക് ഗണേഷ് കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് നജീബ് പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്തായ ഗണേഷിനെ തിരികെ മന്ത്രിയാക്കാൻ ഉമ്മൻ ചാണ്ടി തയാറാകാത്തതിലുള്ള കടുത്ത വിരോധം നിലനിൽക്കുന്ന സമയത്തായിരുന്നു ഈ കൂടിക്കാഴ്ച. പത്തനാപുരത്തെ ഗണേഷിന്റെ മുറിയിൽ എത്തിയപ്പോൾ സോളർ കേസിലെ അതിജീവിത അവിടെയുണ്ടായിരുന്നു. തന്നെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഉമ്മൻ ചാണ്ടിയോട് സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട ഗണേഷ്, തുടർന്ന് അതിജീവിത തിരിഞ്ഞു പറഞ്ഞു: "ഉമ്മൻ ചാണ്ടിയെക്കൂടി സോളർ പീഡനക്കേസിൽ ഉൾപ്പെടുത്തണം, അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകില്ല. ബാക്കിയെല്ലാം തന്റെ (അതിജീവിതയുടെ) കയ്യിലാണ്." ഇത് കേട്ട അതിജീവിത തലയാട്ടി സമ്മതിച്ച് 'ഓകെ' എന്ന് പറഞ്ഞാണ് അവിടെനിന്ന് ഇറങ്ങിപ്പോയത്.
ഈ ഭീഷണിപ്പെടുത്തലും ഗൂഢാലോചനയും സംബന്ധിച്ച വിവരം ധരിപ്പിക്കാൻ താൻ ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം എടുത്തില്ലെന്നും, തുടർന്ന് അദ്ദേഹത്തിന്റെ പിഎയെ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയതായും നജീബ് മൊഴിയിൽ കൂട്ടിച്ചേർത്തു. കോടതിയിൽ ഗണേഷ് കുമാറിന് വേണ്ടി അഡ്വ. ഷൈൻ പ്രഭ ഹാജരായി. സോളർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മീഷനിൽ ഹാജരാക്കിയ കത്തിൽ നാല് പേജുകൾ അധികമായി കൂട്ടിച്ചേർത്തതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലാണ് ഇപ്പോൾ വിചാരണ പുരോഗമിക്കുന്നത്. ഈ കേസിൽ സോളർ അതിജീവിത ഒന്നാം പ്രതിയും കെ.ബി. ഗണേഷ് കുമാർ രണ്ടാം പ്രതിയുമാണ്.
അതേസമയം, സോളർ കേസിലെ പരാതിക്കാരി എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ ആദ്യ പരാതിയിൽ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഭർത്താവ് ബിജു രാധാകൃഷ്ണൻ, നടി ശാലു മേനോൻ എന്നിവരുടെ പേരുകൾ മാത്രമാണുണ്ടായിരുന്നതെന്ന് അന്നത്തെ ടൗൺ നോർത്ത് എസ്ഐയും നിലവിൽ തൃശൂർ ക്രൈംബ്രാഞ്ച് എസിപിയുമായ കെ.എ. മുഹമ്മദ് നിസാർ കോടതിയിൽ മൊഴി നൽകി. ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് 2013 ജൂലൈ 29-ന് രജിസ്റ്റർ ചെയ്ത പരാതിയിൽ പറഞ്ഞിരുന്നതെന്നും മറ്റൊരു സാക്ഷിയായ അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.