'ഇങ്ങനെ പോയാൽ ബംഗാൾ ആവർത്തിക്കും, പ്രതിപക്ഷ നേതാവായി പിണറായി തുടരുന്നത് അപകടം'; സിപിഎം ഏരിയ കമ്മിറ്റിയിൽ കനത്ത പൊട്ടിത്തെറി
കൊല്ലം: ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അവസ്ഥ ബംഗാളിലേതിന് തുല്യമാകുമെന്ന് സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി യോഗത്തിൽ കനത്ത വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ യോഗത്തിൽ പ്രതിനിധികൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഉന്നത നേതാക്കൾ ജനങ്ങളിൽ നിന്ന് പൂർണ്ണമായി അകന്നതിന്റെ തിക്തഫലം ഇന്ന് അനുഭവിക്കുന്നത് പാർട്ടിയുടെ സാധാരണക്കാരായ പ്രവർത്തകരാണെന്ന് അംഗങ്ങൾ തുറന്നടിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. വിക്രമൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച ഒൻപത് മണിക്കൂറോളമാണ് നീണ്ടുനിന്നത്.
മുൻ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പരിവാരങ്ങളും വരുത്തിവച്ച ഗുണ്ടായിസവും പ്രശ്നങ്ങളും കാരണം സാധാരണക്കാരായ ജനങ്ങളുടെ മുന്നിലേക്ക് തലയുയർത്തിച്ചെല്ലാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി പ്രവർത്തകർ എത്തിപ്പെട്ടിരിക്കുന്നത്. മുൻപ് പിണറായി വിജയൻ നടത്തിയ വിവാദമായ 'പരനാറി' പരാമർശത്തെക്കാൾ വലിയ ദോഷമാണ് പൊതുവേദിയിലെ അദ്ദേഹത്തിന്റെ 'ഡാഷ് മോനേ' പ്രയോഗം പാർട്ടിക്ക് വരുത്തിവെച്ചത്. നിലവിലെ സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടരുന്നത് പാർട്ടിയുടെ ഭാവിക്ക് തന്നെ അപകടമാണെന്ന് ഒരു യോഗാംഗം മുന്നറിയിപ്പ് നൽകി. പാർട്ടിയുടെ താഴേത്തട്ടിലുള്ള എല്ലാ ഘടകങ്ങളും ഇപ്പോൾ ബലം നഷ്ടപ്പെട്ട അവസ്ഥയിലാണുള്ളത്.
പാർട്ടിക്കൊരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ നിലവിലെ നേതൃത്വം മാറി പുതിയ നേതൃത്വം വരണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നത്. അതേസമയം, രാഷ്ട്രീയമായി സങ്കീർണ്ണമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും പുനലൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞത് നേട്ടമാണെന്ന് യോഗം വിലയിരുത്തി. അഞ്ചൽ ഏരിയ കമ്മിറ്റിയുടെ പരിധിയിൽ വരുന്നതും യുഡിഎഫ് ഭരിക്കുന്നതുമായ കുളത്തൂപ്പുഴ പഞ്ചായത്തിൽ പോലും ഇത്തവണ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതായും യോഗം വിലയിരുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.