ശൈലജ ടീച്ചറുടെ പേര് പോലും റിപ്പോര്‍ട്ടിലില്ല; മന്ത്രിമാരുടെ ഓഫിസുകള്‍ ജനങ്ങളോട് മാന്യമായി പെരുമാറിയില്ലെന്നും വിമര്‍ശനം
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ ഓഫിസുകളുടെ പ്രവർത്തനത്തിൽ വലിയ വീഴ്ച സംഭവിച്ചതായി സിപിഎം സംസ്ഥാന സമിതിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സമ്മതിക്കുന്നു. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും മാന്യമായി ഇടപെടുന്നതിൽ ചില മന്ത്രിമാരുടെ ഓഫിസുകൾ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിലുണ്ട്. കീഴ്ഘടകങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ ശക്തമായ വിമർശനം ഉയർന്നതിനെത്തുടർന്ന് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം വിളിച്ചുചേർത്തെങ്കിലും പ്രവർത്തനരീതിയിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂനപക്ഷ വിഭാഗങ്ങൾ എൽഡിഎഫിനെ കൈവിട്ടതിന് പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ചില സമുദായ നേതാക്കളുമായി പാർട്ടി നേതൃത്വത്തിനുണ്ടായ അടുപ്പത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയാണ്. പേരെടുത്ത് പറയുന്നില്ലെങ്കിലും വെള്ളാപ്പള്ളി നടേശനുമായുള്ള ചങ്ങാത്തം ന്യൂനപക്ഷങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്ന് റിപ്പോർട്ട് പരോക്ഷമായി സൂചിപ്പിക്കുന്നു. കൂടാതെ, വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ ബിഷപ്പിനെതിരെ സ്വീകരിച്ച നടപടികളും പൊലീസ് നിലപാടുകളും തീരദേശ മേഖലയിലെ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായി. കൊച്ചി മണ്ഡലത്തിലെ അട്ടിമറി ഫലവും പാർട്ടിക്ക് വലിയ തിരിച്ചടിയായി. അതേസമയം, കെ.കെ. ശൈലജയുടെ തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുമില്ല.
സംസ്ഥാന സെന്റർ തയാറാക്കിയ അവലോകന റിപ്പോർട്ടിന്റെ വിശ്വാസ്യതയെക്കുറിച്ചും വിമർശനങ്ങൾ ഉയരുന്നുണ്ട്. വിവിധ ജില്ലാ-ലോക്കൽ കമ്മിറ്റികളിൽ നിന്നും ലഭിച്ച മിനിറ്റ്സുകളിൽ നിന്ന് 'ആവശ്യമുള്ളത്' മാത്രം തിരഞ്ഞെടുത്താണ് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് ക്രോഡീകരിച്ചതെന്നാണ് ആരോപണം. താഴെത്തട്ടിൽ ഉയർന്ന ഗൗരവകരമായ പല വിമർശനങ്ങളും സംസ്ഥാന തലത്തിലുള്ള റിപ്പോർട്ടിൽ ഇടംപിടിച്ചില്ല എന്നതും പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.