ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാനിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ തീര്‍ത്ത ഭീകരരുടെ പേരുകള്‍ പുറത്തു വന്നു
Jaihind TV News Report
Jaihind TV Web Desk
May 10, 2025
1 min read
•
Updated: June 02, 2026
ന്യൂഡല്‍ഹി: മേയ് 7ന് പുലര്‍ച്ചെ 1.30ഓടെ ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി (പിഒകെ) ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്‌ഷെ-മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളിലെ പ്രമുഖ നേതാക്കളടക്കം ഇന്ത്യ തേടുന്ന ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
ഇന്ത്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മുദസ്സര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസ്ഹര്‍, ഖാലിദ് (അബു അക്കാഷ), മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരുള്‍പ്പെടുന്നു. ഇവര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകളിലെ പ്രമുഖരായിരുന്നു.
ഇന്ത്യ തീര്‍ത്ത പ്രധാന ഭീകരര്‍ ഇവർ
മുദസ്സര്‍ ഖാദിയാന്‍ ഖാസ്:
ലഷ്‌കര്‍-ഇ-ത്വയ്ബയുടെ മുതിര്‍ന്ന നേതാവായ മുദസ്സര്‍, അബു ജുന്‍ദാല്‍ എന്നും അറിയപ്പെട്ടിരുന്നു. ഭീകരസംഘടനയുടെ ആസ്ഥാനമായ മുറിഡ്‌കെയിലെ മര്‍ക്കസ് തയ്ബയുടെ ചുമതല ഇയാള്‍ക്കായിരുന്നു. ഇയാളുടെ മരണശേഷം പാക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും, സൈനിക മേധാവി ജനറല്‍ അസിം മുനീറിനും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനും വേണ്ടി പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഹാഫിസ് അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ചാണ് ഇയാളുടെ ഖബറടക്ക ചടങ്ങുകള്‍ നടന്നത്. പാക് സൈന്യത്തിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് ഐ.ജി.യും ചടങ്ങില്‍ പങ്കെടുത്തു.
ഹാഫിസ് മുഹമ്മദ് ജമീല്‍:
ജെയ്‌ഷെ-മുഹമ്മദുമായി ബന്ധമുള്ള ഇയാള്‍, സംഘടനയുടെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ മൂത്ത ഭാര്യാസഹോദരനാണ്. ബഹവല്‍പൂരിലെ മര്‍ക്കസ് സുബ്ഹാന്‍ അള്ളായുടെ തലവനായിരുന്നു. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിലും സംഘടനയ്ക്കായി പണം സ്വരൂപിക്കുന്നതിലും ഇയാള്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. യുവതലമുറയെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നതില്‍ ജമീലിനുള്ള പങ്ക് ജെയ്‌ഷെ-മുഹമ്മദിന് നിര്‍ണായകമായിരുന്നു.
മുഹമ്മദ് യൂസഫ് അസ്ഹര്‍:
മസൂദ് അസ്ഹറിന്റെ മറ്റൊരു ഭാര്യാസഹോദരനായ യൂസഫ് അസ്ഹര്‍, ഉസ്താദ് ജി, മുഹമ്മദ് സലിം, ഘോസി സാഹെബ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ജെയ്‌ഷെ-മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഇയാള്‍, ആയുധ പരിശീലനത്തിന്റെ ചുമതലക്കാരനായിരുന്നു. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. 1999-ല്‍ മസൂദ് അസ്ഹറിനെ മോചിപ്പിക്കാന്‍ കാരണമായ ഐസി-814 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലും ഇയാള്‍ പ്രതിയാണ്.
ഖാലിദ് (അബു അക്കാഷ):
ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്‍ഡറായ ഖാലിദിന് ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലത്തെ പങ്കാളിത്തമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആയുധക്കടത്തിലും ഇയാള്‍ ഏര്‍പ്പെട്ടിരുന്നു. ഫൈസലാബാദില്‍ നടന്ന ഇയാളുടെ ശവസംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
മുഹമ്മദ് ഹസ്സന്‍ ഖാന്‍:
ജെയ്‌ഷെ-മുഹമ്മദുമായി ബന്ധമുള്ള ഇയാള്‍, പാകിസ്ഥാനിലെ ജെയ്‌ഷെ-മുഹമ്മദിന്റെ ഓപ്പറേഷണല്‍ കമാന്‍ഡറായ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകനാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ഈ നടപടി ഭീകരസംഘടനകള്‍ക്ക് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പാക് സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്, ഭീകരസംഘടനകളോടുള്ള പാകിസ്ഥാന്റെ മൃദ സമീപനവും പിന്തുണയും വ്യക്തമാക്കുന്നതാണെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10