Logo
Sun, Jun 14, 2026 • 03:19 AM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കന്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് വിദേശമന്ത്രാലയം; കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പാര്‍ലമെന്ററി സമിതിയില്‍ മിസ്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 19, 2025
1 min read Updated: June 13, 2026
SHARE:
SAVE: Login to save

ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കന്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് വിദേശമന്ത്രാലയം; കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പാര്‍ലമെന്ററി സമിതിയില്‍ മിസ്രി
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഇരു രാജ്യങ്ങളും ഉഭയകക്ഷി തലത്തില്‍ എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ തന്റെ ഭരണകൂടം വഹിച്ച പങ്കിനെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് നടത്തിയ അവകാശവാദങ്ങളെക്കുറിച്ച് ചില പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ മിസ്രിയുടെ പ്രതികരണം. 'വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചതായി ട്രംപ് കുറഞ്ഞത് ഏഴ് തവണയെങ്കിലും പരസ്യമായി അവകാശപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യ നിശബ്ദത പാലിച്ചത്?' സമിതിയിലെ ഒരംഗം ചോദിച്ചു. 'ട്രംപിനെ തുടര്‍ച്ചയായി ഈ വിഷയം ഏറ്റെടുക്കാന്‍ ഇന്ത്യ എന്തിന് അനുവദിച്ചു,' പ്രത്യേകിച്ചും കശ്മീര്‍ വിഷയം അദ്ദേഹം പ്രസ്താവനകളില്‍ ആവര്‍ത്തിക്കുമ്പോള്‍ എന്ന് മറ്റൊരംഗം ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെ തള്ളിക്കളഞ്ഞ വിദേശകാര്യ സെക്രട്ടറി, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ഒരു മൂന്നാം കക്ഷിയുടെ ഇടപെടലില്ലാത്ത ഉഭയകക്ഷി തീരുമാനമായിരുന്നുവെന്ന് വ്യക്തമാക്കി. 'വെടിനിര്‍ത്തല്‍ കരാറില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല, ഡൊണാള്‍ഡ് ട്രംപ് കേന്ദ്രസ്ഥാനത്തേക്ക് വരാന്‍ ഞങ്ങളുടെ അനുവാദം വാങ്ങിയിട്ടില്ല. അദ്ദേഹത്തിന് ഒരു പക്ഷേ കേന്ദ്രസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹമുണ്ടായിരിക്കാം, അതിനാല്‍ ആയിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തത് ' സമിതിയുടെ മുമ്പാകെ അദ്ദേഹം വിശദീകരിച്ചു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസിന്റെ രാജീവ് ശുക്ല, ദീപേന്ദര്‍ ഹൂഡ, എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി, ബിജെപി എംപിമാരായ അപരാജിത സാരംഗി, അരുണ്‍ ഗോവില്‍ എന്നിവരുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരമ്പരാഗത യുദ്ധത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിനിന്നുവെന്നും, ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആണവ ഭീഷണിയോ സൂചനകളോ ഉണ്ടായതിന് തെളിവില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പാകിസ്ഥാന്‍ ചൈനീസ് നിര്‍മ്മിത സൈനിക ഹാര്‍ഡ്വെയര്‍ ഉപയോഗിച്ചതിനെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ആശങ്ക ഉന്നയിച്ചപ്പോള്‍, 'അവര്‍ എന്ത് ഉപയോഗിച്ചു എന്നത് പ്രശ്‌നമല്ല; നമ്മള്‍ അവരുടെ വ്യോമതാവളങ്ങളില്‍ ശക്തമായി ആക്രമിച്ചു എന്നതാണ് പ്രധാനം' എന്ന് വിക്രം മിസ്രി മറുപടി നല്‍കി. സംഘര്‍ഷത്തിനിടെ നഷ്ടപ്പെട്ട ഇന്ത്യന്‍ വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി പ്രതികരിക്കാന്‍ വിസമ്മതിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, മന്ത്രിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മിസ്രി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് ശേഷം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ലക്ഷ്യസ്ഥാനങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തിയതെന്ന് ന്യൂഡല്‍ഹി ഇസ്ലാമാബാദിനെ അറിയിച്ചിരുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ സൈനിക മറുപടിയായ ഓപ്പറേഷന്‍ സിന്ദൂറിന്റെയും ആണവായുധങ്ങളുള്ള ഇരു അയല്‍രാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു യോഗം.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10