കോഴിക്കോട് മെഡിക്കൽ കോളേജിന് 'സ്പെഷ്യൽ പാക്കേജ്'; ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് നിയുക്ത യുഡിഎഫ് എം.എൽ.എമാർ
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി വരാനിരിക്കുന്ന സർക്കാരിൽ നിന്ന് പ്രത്യേക പാക്കേജ് ലഭ്യമാക്കുമെന്ന് നിയുക്ത എം.എൽ.എമാരായ അഡ്വ. കെ. ജയന്ത് (കോഴിക്കോട് നോർത്ത്), കെ.കെ. റസാക്ക് മാസ്റ്റർ (കുന്നമംഗലം) എന്നിവർ പ്രഖ്യാപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായും ഭരണസമിതി അംഗങ്ങളുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ഡോക്ടർമാരുടെ കുറവും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്ന് ഭരണസമിതി എം.എൽ.എമാരെ ധരിപ്പിച്ചു.
കഴിഞ്ഞ പത്തുവർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ആരോഗ്യമേഖലയെ പാടെ തകർത്തിരിക്കുകയാണെന്ന് അഡ്വ. കെ. ജയന്ത് ആരോപിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വരെ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിനെ ഇടതു സർക്കാർ നിരന്തരം അവഗണിക്കുകയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പല വികസന പദ്ധതികളും നടപ്പിലാക്കാതെ ഇപ്പോഴും കടലാസിൽ ഒതുങ്ങിക്കൂടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിന്റെ ഗുരുതരമായ അനാസ്ഥയ്ക്ക് ഇരയായ ഹർഷിനയ്ക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് എം.എൽ.എമാർ വ്യക്തമാക്കി. ഹർഷിനയുടെ നീതിക്കായുള്ള പോരാട്ടത്തിന് പുതിയ സർക്കാർ പൂർണ്ണ പിന്തുണ നൽകും. അധികാരത്തിൽ വരുന്ന മുറയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള സമഗ്ര വികസന പദ്ധതികൾക്ക് രൂപം നൽകുമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.