ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി; 89 റണ്‍സിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്; സിഎസ്‌കെ പുറത്ത്
ഗുജറാത്ത് ഉയർത്തിയ 230 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ പന്തിൽ തന്നെ തിരിച്ചടിയേറ്റു. കീപ്പിംഗിനിടെ പരിക്കേറ്റിട്ടും ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ, മുഹമ്മദ് സിറാജിന്റെ ആദ്യ പന്തിൽ തന്നെ ജോസ് ബട്‌ലർക്ക് ക്യാച്ച് നൽകി ഗോൾഡൻ ഡക്കായി മടങ്ങി. മാത്യു ഷോർട്ടും (24) റുതുരാജ് ഗെയ്ക്‌വാദും (16) ചേർന്ന് അല്പം പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം ഓവറിൽ റുതുരാജിനെയും ഊർവിൽ പട്ടേലിനെയും (0) മടക്കി സിറാജ് വീണ്ടും പ്രഹരമേൽപ്പിച്ചു. ആറാം ഓവറിൽ മാത്യു ഷോർട്ടിനെ റബാഡയും പുറത്താക്കിയതോടെ പവർ പ്ലേയിൽ 4 വിക്കറ്റ് നഷ്ടമായ ചെന്നൈ തുടക്കത്തിലേ പരാജയം ഉറപ്പിച്ചു.
ശിവം ദുബെയുടെ പോരാട്ടം പാഴായി; നടുവൊടിച്ച് റാഷിദ് ഖാൻ
തകർച്ചയ്ക്കിടയിലും 17 പന്തിൽ 47 റൺസെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. നാല് സിക്സും നാല് ഫോറും പറത്തി തകർത്തടിച്ച ദുബെയുടെയും, 8 പന്തിൽ 19 റൺസെടുത്ത അൻഷുൽ കാംബോജിന്റെയും പോരാട്ടമാണ് ചെന്നൈയെ 100 കടത്തിയത്. കാർത്തിക് ശർമ (19) റണ്ണൗട്ടായതിന് പിന്നാലെ ഡെവാൾഡ് ബ്രെവിസ് (8), ശിവം ദുബെ, കാംബോജ് എന്നിവരെ പുറത്താക്കി റാഷിദ് ഖാൻ ചെന്നൈയുടെ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. ഒടുവിൽ 13.4 ഓവറിൽ 140 റൺസിന് ചെന്നൈ ഓൾ ഔട്ടായി. ഗുജറാത്തിനായി സിറാജ്, റബാഡ, റാഷിദ് ഖാൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.
ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ച് ടോപ് ഓർഡർ
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ്, ഓപ്പണർമാരായ സായ് സുദർശൻ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്‌ലർ എന്നിവരുടെ അർധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തത്. 53 പന്തിൽ 84 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ഗിൽ 64 റൺസും ബട്‌ലർ പുറത്താകാതെ 57 റൺസും നേടി. ഈ തോൽവിയോടെ 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഏഴാം സ്ഥാനത്ത് ചെന്നൈ സീസൺ അവസാനിപ്പിച്ചു. റൺസടിസ്ഥാനത്തിൽ ഐപിഎൽ ചരിത്രത്തിൽ ചെന്നൈ വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്. മറുവശത്ത് 18 പോയിന്റുമായി ഗുജറാത്ത് ആദ്യ ക്വാളിഫയറിന് തൊട്ടരികിലെത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.