Logo
Wed, Aug 26, 2026 • 09:55 AM
LIVE TV
Watch

No business videos available

No Middle East videos available

എച്ച്-1ബി വിസയ്ക്ക് 1.03 ലക്ഷം ഡോളര്‍ അധിക ഫീസ്; ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 26, 2026
1 min read
SHARE:
SAVE: Login to save

എച്ച്-1ബി വിസയ്ക്ക് 1.03 ലക്ഷം ഡോളര്‍ അധിക ഫീസ്; ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ഐ.ടി. മേഖലയിലടക്കം ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസകരമായിരുന്ന എച്ച്-1ബി (H-1B) വിസാ നിയമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്താന്‍ അമേരിക്കന്‍ ഭരണകൂടം ഒരുങ്ങുന്നു. അപേക്ഷകള്‍ക്ക് 1,03,265 ഡോളര്‍ (ഏകദേശം 98 ലക്ഷം രൂപ) അധിക ഫീസ് ഏര്‍പ്പെടുത്താനാണ് യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ കമ്പനികള്‍ അടയ്ക്കുന്ന സാധാരണ അപേക്ഷാ ഫീസുകള്‍ക്ക് പുറമേയാണിത്.

യു.എസ്. സര്‍വകലാശാലകളില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദമോ അതിനു മുകളിലുള്ള ഉന്നത യോഗ്യതകളോ ഉള്ളവര്‍ക്ക് നല്‍കുന്ന 'അഡ്വാന്‍സ്ഡ് ഡിഗ്രി എക്‌സംപ്ഷന്‍' വിഭാഗത്തില്‍പെട്ട അപേക്ഷകള്‍ക്കും ഈ വന്‍ തുക ബാധകമായിരിക്കും. എച്ച്-1ബി വിസ ഉപയോഗപ്പെടുത്തുന്നവരില്‍ 70 ശതമാനത്തോളം പേരും ഇന്ത്യന്‍ ഐ.ടി. വിദഗ്ധരായതിനാല്‍, പുതിയ നീക്കം ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതമാകും.

പൊതുവിഭാഗത്തില്‍ പ്രതിവര്‍ഷം അനുവദിക്കുന്ന 65,000 വിസകളെയും ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കുള്ള 20,000 അഡീഷണല്‍ വിസകളെയും ഉള്‍പ്പെടുത്തി മൊത്തം 85,000 വിസാ അപേക്ഷകളെ ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം. എന്നാല്‍, സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ 'ക്യാപ്-എക്‌സംപ്റ്റ്' വിഭാഗത്തില്‍പെടുന്ന അപേക്ഷകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സുരക്ഷാ പരിശോധനകള്‍ക്കും ഫെഡറല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമുണ്ടാകുന്ന ചെലവുകള്‍ നികത്താനാണ് ഈ പണം ഉപയോഗിക്കുകയെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 880 കോടി ഡോളര്‍ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ദേശത്തിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും എച്ച്-1ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ചുമത്താന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നെങ്കിലും കോടതി ഇടപെടലിനെത്തുടര്‍ന്ന് അത് തടയപ്പെടുകയായിരുന്നു. പുതിയ നിര്‍ദേശം നിലവില്‍ വന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കുറയ്ക്കാനും ഇന്ത്യന്‍ ഐ.ടി. മേഖലയിലെ തൊഴില്‍ അവസരങ്ങളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയേറെയാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10