'ലേഖനത്തിനായി വിളിച്ചിരുന്നു, ഫോട്ടോയും നൽകി'; എം. സ്വരാജിന്റെ വാദം തള്ളി നാടക പ്രവർത്തകൻ വിജയൻ
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ അനുസ്മരണ വാരാന്തപ്പതിപ്പ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ദേശാഭിമാനി വിവാദത്തിൽ റസിഡന്റ് എഡിറ്റർ എം. സ്വരാജിന്റെ വാദം പൂർണ്ണമായി തള്ളി നാടക പ്രവർത്തകൻ വിജയൻ. ലേഖനത്തിനായി ദേശാഭിമാനിക്കാർ തന്നെ വിളിച്ചിരുന്നുവെന്നും അവർ ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നൽകിയെന്നും വിജയൻ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. തനിക്കെതിരെയുള്ള ലേഖനം പ്രസിദ്ധീകരിക്കുമെന്നാണ് അവർ അറിയിച്ചിരുന്നതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളൻ വിജയനെ കുറിച്ച് പത്രത്തിൽ ലേഖനമേ തയ്യാറാക്കിയിട്ടില്ലെന്നായിരുന്നു എം. സ്വരാജിന്റെ വിശദീകരണം.
വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം ഒഴിവാക്കിയതാണ് വലിയ രാഷ്ട്രീയ-മാധ്യമ വിവാദങ്ങൾക്ക് വഴിവെച്ചത്. 'മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരിൽ വി.എസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരൻ എഴുതിയ കവർസ്റ്റോറിയായിരുന്നു സപ്ലിമെന്റിന്റെ ഒന്നാം പേജിൽ വരാനിരുന്നത്. എന്നാൽ സാങ്കേതിക കാരണം മൂലം സപ്ലിമെന്റ് ഇല്ലെന്നാണ് ഇന്ന് പത്രത്തിന്റെ ഒന്നാം പേജിൽ അറിയിപ്പ് നൽകിയത്. ഇതോടെ പാർട്ടി പത്രം വി.എസിനെ തമസ്‌കരിച്ചെന്ന രീതിയിൽ വ്യാപക വിമർശനം ഉയർന്നു.
എന്നാൽ, സപ്ലിമെന്റിന്റെ അവസാന പേജിലെ മറ്റൊരു ലേഖനത്തിന്റെ തലക്കെട്ടാണ് യഥാർത്ഥത്തിൽ പ്രശ്നമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുല്ലംപാറയിൽ 'കള്ളൻ വിജയൻ' എന്ന് അറിയപ്പെടുന്ന നാടകപ്രവർത്തകനെ കുറിച്ച് 'കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ടിലായിരുന്നു അവസാന പേജിലെ ലേഖനം. ഒന്നാം പേജിൽ വി.എസ് ഓർമ്മയും അവസാന പേജിൽ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടും വരുന്നത് വലിയ തെറ്റിദ്ധാരണകൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമാകുമെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാട്ടുകയും ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും ചെയ്തു.
ഒടുവിൽ അനാവശ്യ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സപ്ലിമെന്റ് തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് സൂചന. എന്നാൽ നാടകക്കഥ കള്ളമാണെന്നും പിഴവ് സാങ്കേതികമാണെന്നും റസിഡന്റ് എഡിറ്റർ എം. സ്വരാജ് അറിയിച്ചതിന് പിന്നാലെയാണ്, ദേശാഭിമാനി ലേഖകൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നാടകപ്രവർത്തകൻ വിജയൻ രംഗത്തെത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.