മുട്ടിൽ മരംമുറിക്കേസ്: വാറണ്ടിന് പിന്നാലെ അഗസ്റ്റിൻ സഹോദരങ്ങളിൽ രണ്ടുപേർ കീഴടങ്ങി; റോജി എത്തിയില്ല
കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഹാജരായില്ല.
എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു നടപടി.
മുട്ടിലിൽ നിന്ന് വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി മുറിച്ച മരങ്ങൾ അമ്പലമേട്ടിലെ ടിമ്പർ കമ്പനിക്ക് വിൽപ്പന നടത്തിയെന്നാണ് കേസ്. വിശ്വാസവഞ്ചന നടത്തി മരം വിറ്റുവെന്നാരോപിച്ച് കമ്പനി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. മരം മുറിച്ച് കടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നായിരുന്നു പ്രതികളുടെ വാദം.
എന്നാൽ പ്രാഥമികമായി കേസ് നിലനിൽക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. ഇതിന് പിന്നാലെ കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
വാറന്റിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. റോജി അഗസ്റ്റിൻ ഇതുവരെ ഹാജരായിട്ടില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.