സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് നാളെ തുടക്കം: തിരിച്ചടികളില്‍ പുകഞ്ഞ് പാര്‍ട്ടി; ചോദ്യശരങ്ങളെ പ്രതിരോധിക്കാന്‍ നേതൃത്വം
മൂന്ന് ദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് നാളെ കോഴിക്കോട് തുടക്കമാകും. അസാധാരണ പ്രതിസന്ധി സിപിഎമ്മില്‍ നിലനില്‍ക്കെയാണ് ത്രിദിന അവലോകന യോഗം. പിണറായി വിജയനും എംവി ഗോവിന്ദനുമെതിരായ തുറന്നുപറച്ചിലിനും വിമര്‍ശനങ്ങള്‍ക്കും കുറവുണ്ടാകാനിടയില്ല.
കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫിസിലെ എകെജി ഓഡിറ്റോറിയത്തിലാണ് വിശാല സംസ്ഥാന സമിതി നടക്കുക. ആകെ 307 പേര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പുറമേ അഞ്ച് പിബി അംഗങ്ങള്‍ കൂടി യോഗത്തിനെത്തും. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികളും സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകളുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. സംഘടനാ ദൗര്‍ബല്യവും തിരഞ്ഞെടുപ്പ് സമയത്ത് പോലും പ്രവര്‍ത്തകര്‍ നിസംഗരായി മാറിയെന്ന വിമര്‍ശനവും തിരുത്തല്‍ നടപടികളും ചര്‍ച്ചയാകും. ഈ ചര്‍ച്ചയില്‍ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ ചോദ്യ ശരങ്ങള്‍ ഉയരും. തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയും പാര്‍ട്ടി സംവിധാനത്തിന് പോറലേല്‍ക്കാതിരിക്കാനാകും രണ്ടു പേരും ശ്രമിക്കുക. എന്നാല്‍ കേന്ദ്ര ചേരിയുടെ നിലപാടുകള്‍ കര്‍ക്കശമാകും.
മാറ്റം വേണമെന്ന ഭൂരിഭാഗം അണികളുടെ ആഗ്രഹം പുതു ചേരി തുറന്ന് പറയും. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ നിലവിലെ നേതൃത്വം കിണഞ്ഞ് ശ്രമിക്കുമെങ്കിലും നിരീക്ഷകരായെത്തുന്ന പിബി അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, ബിവി രാഘവലു, അശോക് ധാവ്‌ള, വിജു കൃഷ്ണന്‍, കെ. വാസുകി എന്നിവരുടെ നിലപാടുകള്‍ നിര്‍ണായകമാകും. കണ്ണൂര്‍ അടക്കമുള്ള ജില്ല കമ്മിറ്റികള്‍ തെരഞ്ഞെടുപ്പിന് മുമ്പും പിന്‍പും സ്വീകരിച്ച നിലപാടുകളും ഉയര്‍ത്തിക്കാട്ടപ്പെടും. മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ തോല്‍വി സംബന്ധിച്ച് നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരെ കര്‍ശന നിലപാടുകള്‍ ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരസ്യമായി സമ്മതിച്ചുകൊണ്ടുള്ള കര്‍മപദ്ധതിയാണോ അതോ പൊതുവായ തിരുത്തല്‍ പ്രഖ്യാപനം മാത്രമാണോ ഉണ്ടാകുകയെന്നതാണ് ശ്രദ്ദേയം. നേതൃമാറ്റം ഉണ്ടാകില്ലെന്ന് എം.എ ബേബി പരസ്യമാക്കിയെങ്കിലും സംസ്ഥാന ഭാരവാഹിത്വത്തിലോ സെക്രട്ടേറിയറ്റിലോ താഴെത്തട്ടിലോ അഴിച്ചുപണികള്‍ നടത്തി താത്കാലിക മുഖംമിനുക്കല്‍ നടത്താനുള്ള സാധ്യതയും ഉണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാം പിണറായി എന്ന അവസ്ഥ, മുതിര്‍ന്ന നേതാക്കളെ വകവയ്ക്കാത്ത സ്ഥാനാര്‍ഥി നിര്‍ണയം, ഒടുവില്‍ എല്ലാ കുറ്റങ്ങളും പാര്‍ട്ടി അണികളുടെ മേല്‍ കെട്ടിവയ്ക്കുന്ന രീതി എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. ഈ ചര്‍ച്ച വരുമ്പോള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേന്ദ്ര ചേരി വലിയ വിമര്‍ശനം നടത്തും. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന രീതിയില്‍ ഇഡിയെയും മാധ്യമങ്ങളെയും പഴിചാരി പ്രതിരോധം തീര്‍ക്കാനായിരിക്കും സംസ്ഥാന നേതൃത്വം ശ്രമിക്കുക. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടക്കാന്‍ സാധ്യതയുള്ള രൂക്ഷമായ വിമര്‍ശനങ്ങളെയും ചര്‍ച്ചകളെയും മയപ്പെടുത്താന്‍ ഇഡി റിപ്പോര്‍ട്ട് കരുവാക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ കാര്യങ്ങള്‍ തുറന്നടിക്കാന്‍ ഒരു വിഭാഗം തയ്യാറെടുക്കുമ്പോഴാണ് ഇഡി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി പ്രതിരോധ നിര തീര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ മാസപ്പടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് നേതൃത്വം മറുപടി പറയാന്‍ ബാധ്യസ്ഥരാകും. അണികള്‍ക്കും അനുഭാവികള്‍ക്കും ഇതുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. പിണറായി _ ഗോവിന്ദന്‍ സമവാക്യം മാറ്റി മറിക്കുന്നതാകുമോ വിശാല യോഗം എന്നാണ് അണികള്‍ ഉറ്റു നോക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.