Logo
Sun, Jun 14, 2026 • 04:39 AM
LIVE TV
Watch

No business videos available

No Middle East videos available

Bihar voters list | ബിഹാര്‍ വോട്ടര്‍ പട്ടിക: കരട് പ്രസിദ്ധീകരണം തടയില്ല; ആധാറും വോട്ടര്‍ ഐഡിയും തുടര്‍ന്നും സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 28, 2025
1 min read Updated: June 13, 2026
SHARE:
SAVE: Login to save

Bihar voters list |  ബിഹാര്‍ വോട്ടര്‍ പട്ടിക: കരട് പ്രസിദ്ധീകരണം തടയില്ല; ആധാറും വോട്ടര്‍ ഐഡിയും തുടര്‍ന്നും സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുതുക്കലുമായി (Special Intensive Revision - SIR) ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ ഹര്‍ജികളില്‍ അന്തിമവാദം കേട്ട് വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നതിനുള്ള സമയക്രമം ജൂലൈ 29 ചൊവ്വാഴ്ച തീരുമാനിക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ആധാറും വോട്ടര്‍ ഐഡി കാര്‍ഡും അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ കോടതി ശക്തമായി ചോദ്യം ചെയ്തു. 'ഭൂമിയിലുള്ള ഏത് രേഖയും വ്യാജമായി നിര്‍മ്മിക്കാന്‍ കഴിയും. അതിനാല്‍ ആളുകളെ ഒന്നടങ്കം ഒഴിവാക്കുന്നതിന് പകരം പരമാവധി പേരെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്,' എന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രക്രിയയില്‍ ആധാറും വോട്ടര്‍ ഐഡിയും തുടര്‍ന്നും സ്വീകരിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ഈ രണ്ട് രേഖകള്‍ക്കും ഒരു സ്വാഭാവിക വിശ്വാസ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങളില്‍ എന്തെങ്കിലും നിയമലംഘനം കണ്ടെത്തിയാല്‍, കോടതി അത് റദ്ദാക്കുമെന്നും ഹര്‍ജിക്കാര്‍ക്ക് ഉറപ്പ് നല്‍കി. 'കോടതിയുടെ ശക്തിയെ കുറച്ചുകാണരുത്. ഞങ്ങളെ വിശ്വസിക്കൂ. എന്തെങ്കിലും നിയമവിരുദ്ധമായി കണ്ടെത്തിയാല്‍, ഞങ്ങള്‍ അതെല്ലാം അപ്പോള്‍ തന്നെ റദ്ദാക്കും,' ബെഞ്ച് പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇടക്കാല സ്റ്റേ വേണമെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (ADR) എന്ന സന്നദ്ധ സംഘടനയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരം നല്‍കുന്നതാണ് നിലവിലെ നടപടിയെന്നും ഇത് ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ബൂത്ത് തല ഉദ്യോഗസ്ഥര്‍ പലയിടത്തും വീടുകള്‍ സന്ദര്‍ശിക്കാതെ വോട്ടര്‍മാരുടെ ഒപ്പ് വ്യാജമായി ഇട്ട് ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതായി ആര്‍ജെഡി എംപി മനോജ് ഝായും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധി ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ആധാര്‍ പൗരത്വത്തിനുള്ള തെളിവല്ലെന്നും പഴയ വോട്ടര്‍ ഐഡിയെ മാത്രം ആശ്രയിച്ചാല്‍ പുതുക്കല്‍ പ്രക്രിയയ്ക്ക് അര്‍ത്ഥമില്ലാതാകുമെന്നും കമ്മീഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. എന്നാല്‍, ആധാറും വോട്ടര്‍ ഐഡിയും മറ്റ് സഹായ രേഖകള്‍ക്കൊപ്പം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയാണ് ഈ നടപടി ആരംഭിച്ചതെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഇതിനെ എതിര്‍ക്കുകയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. കോടതി എല്ലാ കക്ഷികളോടും വാദങ്ങള്‍ക്കായി ആവശ്യമായ സമയം ജൂലൈ 29-നകം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10