‘എനിക്കും അച്ഛനും അമ്മയുമുണ്ട്, ആലത്തൂരിലെ ജനങ്ങള്‍ക്ക് എന്നെയറിയാം… ഞാന്‍ പോരാടും’: രമ്യ ഹരിദാസ്

Jaihind Webdesk
Tuesday, April 2, 2019

ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. മുന്നണിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള ഒരു നേതാവ് ഇങ്ങനെ പറയുന്നത് തീര്‍ത്തും ഖേദകരമാണ്. സ്ത്രീ സുരക്ഷ എന്ന് അവകാശവാദം ഉന്നയിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ നേതാവിന്‍റെ പ്രതികരണമാണിത്. തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് ഓര്‍ക്കണമായിരുന്നു. ഇനി ഒരു സ്ത്രീക്കെതിരെയും ഇത്തരത്തില്‍ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല. ഇത് അവസാനത്തേത് ആകണമെന്നാണ് ആഗ്രഹമെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും രമ്യ വ്യക്തമാക്കി.

“ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ പാടില്ല. ആലത്തൂരിലെ ജനങ്ങള്‍‌ക്ക് എന്നെ നന്നായറിയാം. പ്രതിസന്ധിയില്‍ തളരുന്ന ആളല്ല ഞാന്‍.  ഏപ്രില്‍ 23ന് ജനം ഇതിനെല്ലാം മറുപടി നല്‍കും.” – രമ്യ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ താന്‍ ആലത്തൂരില്‍ മികച്ച വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.