
ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടത് പ്രതിപക്ഷത്തിന്റെ വലിയ വിജയമാണെന്ന് എഐസിസി ജനറല്‍ സെകര്ട്ടറി പ്രിയങ്ക ഗാന്ധി. സഭയിൽ നടന്ന വോട്ടെടുപ്പിൽ ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന് തിരിച്ചടിയേറ്റത്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് സമാഹരിക്കാനായത്. അതേസമയം, പ്രതിപക്ഷ നിരയിൽ നിന്ന് 230 പേർ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തി. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിൽ തള്ളപ്പെടുകയായിരുന്നു.
രാജ്യത്തെ വനിതകളോട് ബിജെപി കാട്ടുന്നത് വെറും മുതലക്കണ്ണീരാണെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. സ്ത്രീകളുടെ രക്ഷകനായും ‘മിശിഹാ’ ആയും അഭിനയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊള്ളയായ ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അവർ പറഞ്ഞു. ജനാധിപത്യത്തിന്റെ വലിയ വിജയമാണിതെന്നും സർക്കാരിന്റെ ഏകാധിപത്യപരമായ നീക്കങ്ങൾക്ക് ലഭിച്ച കനത്ത പ്രഹരമാണിതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നത്തെ ദിവസം ഒരു സുപ്രധാന നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടുമെന്നും പ്രിയങ്ക വ്യക്തമാക്കി. കൃത്യമായ ആസൂത്രണമില്ലാതെയും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയും കൊണ്ടുവന്ന ബില്ലിന്റെ പരാജയം ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന നാടകങ്ങൾ ഇനി രാജ്യത്ത് ചെലവാകില്ലെന്നും അവർ പരിഹസിച്ചു.