കോഴിക്കറിയില്‍ തൂവലും ചോരയും, ചപ്പാത്തിയില്‍ പ്ലാസ്റ്റിക്, ചോറില്‍ പാറ്റ; മൈസൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

Jaihind News Bureau
Saturday, May 2, 2026

മൈസൂര്‍: മൈസൂരിലെ വിവിധ നഴ്സിംഗ് കോളേജുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആരോഗ്യ ഭീഷണികള്‍ക്കും ഇരയാകുന്നതായി റിപ്പോര്‍ട്ട്. അഞ്ച് കോളേജുകളിലായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് അങ്ങേയറ്റം വൃത്തിഹീനമായ ഭക്ഷണമാണെന്ന പരാതിയാണ് ഉയരുന്നത്. പതിവായി ഭക്ഷ്യവിഷബാധയുണ്ടാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ഭക്ഷണത്തില്‍ ചോരയും പ്ലാസ്റ്റിക്കും
ഒരു കോമണ്‍ മെസ്സില്‍ നിന്നാണ് അഞ്ച് കോളേജുകളിലേക്കും ഭക്ഷണം എത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന കോഴിക്കറിയില്‍ തൂവലും ചോരയും ഉണ്ടാകുന്നത് പതിവാണെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ചോറില്‍ നിന്ന് പാറ്റയെയും കണ്ടെത്തിയതായും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. പ്രതിവര്‍ഷം 80,000 രൂപയോളം മെസ്സ് ഫീസായി ഈടാക്കുമ്പോഴാണ് ഈ ക്രൂരത. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ലാത്തതിനാല്‍ ഈ വിഷതുല്യമായ ഭക്ഷണം തന്നെ കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്.

‘ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്’ എന്ന ഏജന്‍സിയാണ് ഈ അഞ്ച് കോളേജുകളിലേക്കും ഭക്ഷണം എത്തിക്കുന്നത്. വിദ്യാര്‍ത്ഥികളെ കോളേജുകളില്‍ എത്തിക്കുന്നതിന് പ്രതിഫലമായി, ഇവര്‍ നടത്തുന്ന മെസ്സില്‍ നിന്ന് തന്നെ ഭക്ഷണം വാങ്ങണമെന്ന ധാരണയിലാണ് കോളേജ് അധികൃതര്‍ പ്രവര്‍ത്തിക്കുന്നത്. ഈ മെസ്സ് നടത്തുന്നത് മലയാളികള്‍ തന്നെയാണെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയിട്ടുണ്ട്.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുമെന്നും കോഴ്സ് പൂര്‍ത്തിയായാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ലെന്നുമാണ് കോളേജ് അധികൃതരുടെ ഭീഷണി. ഭയന്നാണ് പലരും ഇത് പുറത്തു പറയാത്തതെങ്കിലും, ആരോഗ്യനില വഷളായതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരാതികള്‍ നല്‍കിയാലും ഉദ്യോഗസ്ഥരും മാനേജ്മെന്റും ചേര്‍ന്ന് എല്ലാം ഒതുക്കിത്തീര്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.