കായംകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി: 70 പേര്‍ സിപിഐയിലേക്ക്; നേതൃത്വത്തിന് വന്‍ തിരിച്ചടി

Jaihind News Bureau
Friday, April 17, 2026

കായംകുളം: കായംകുളത്ത് സിപിഎമ്മില്‍ വിഭാഗീയതയും ഭിന്നതയും രൂക്ഷമാകുന്നു. മൂന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 70 പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചു. കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റി പരിധിയിലെ പ്രവര്‍ത്തകരും അനുഭാവികളുമാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നത്.

പാര്‍ട്ടി വിടുന്ന 70 പേരില്‍ 26 പേര്‍ പാര്‍ട്ടി അംഗങ്ങളാണ്. ഇതില്‍ മൂന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടുന്നു. ബാക്കിയുള്ള 44 പേര്‍ സജീവ പാര്‍ട്ടി അനുഭാവികളാണ്. സ്ത്രീകളുടെ വന്‍ പങ്കാളിത്തമാണ് ഈ കൂട്ടരാജിയിലുള്ളത് എന്നത് ശ്രദ്ധേയമാണ്. സിപിഎം ബന്ധം ഉപേക്ഷിക്കുന്നവരില്‍ 30 പേരും വനിതകളാണ്.

സംഘടനാപരമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ രണ്ടര വര്‍ഷമായി പാര്‍ട്ടി നേതൃത്വത്തിന് പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതാണ് കൂട്ടരാജിയിലേക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എന്നിവര്‍ക്ക് ഉള്‍പ്പെടെ പലതവണ പരാതികള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് രാജിവെച്ചവര്‍ ആരോപിച്ചു.

സിപിഎം വിട്ടവര്‍ നാളെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വെച്ച് ഔദ്യോഗികമായി സിപിഐയില്‍ ചേരും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.ജെ. ആഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ്. സോളമന്‍ എന്നിവരുടെ സാന്നിധ്യത്തിലാകും പാര്‍ട്ടി പ്രവേശനം.