
വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനക്രമീകരണം നടത്താനുള്ള കേന്ദ്ര നീക്കം ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ലോക്സഭയിൽ ആരോപിച്ചു. 2023-ൽ പാർലമെന്റ് പാസാക്കിയ 33 ശതമാനം വനിതാ സംവരണം 2024-ലെ തിരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കണമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടതാണ്. എന്നാൽ, എന്തുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കാത്തതെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
സെൻസസിനും മണ്ഡല പുനക്രമീകരണത്തിനും ശേഷം മാത്രമേ വനിതാ സംവരണം നടപ്പിലാക്കൂ എന്ന കേന്ദ്ര നിലപാട് ദുരൂഹമാണ്. ഇപ്പോൾ 2029-ന് മുൻപ് സെൻസസോ പുനക്രമീകരണമോ സാധ്യമല്ലെന്നാണ് സർക്കാർ പറയുന്നത്. ഭരണഘടനാപരമായ സംരക്ഷണങ്ങളെ ഹൈജാക്ക് ചെയ്യാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യൻ ജനതയുടെ മനസ്സ് തിരിച്ചറിഞ്ഞ ബിജെപി, 2029-ലെ തിരഞ്ഞെടുപ്പിനെ ഭയപ്പെടുകയാണ്. ആ ഭയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ‘എസ്കേപ്പ് റൂട്ട്’ ആയാണ് സർക്കാർ ഈ ഭരണഘടനാ വിരുദ്ധ ബില്ലിനെ കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ സാഹചര്യത്തിൽ ഈ ബില്ല് പിൻവലിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിലെ തോൽവി മുന്നിൽ കണ്ടുള്ള ഇത്തരം കുറുക്കുവഴികൾ ജനാധിപത്യത്തെ തകർക്കുന്നതാണ്. വനിതാ സംവരണമെന്ന സുപ്രധാന വിഷയത്തെ മണ്ഡല പുനക്രമീകരണവുമായി ബന്ധിപ്പിച്ച് നീട്ടിക്കൊണ്ടുപോകുന്നത് സ്ത്രീകളോടുള്ള വഞ്ചനയാണെന്നും കെ.സി. വേണുഗോപാൽ എം.പി സഭയിൽ വ്യക്തമാക്കി.