
വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ ലോക്‌സഭാ മണ്ഡലങ്ങൾ പുനക്രമീകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ കക്ഷികൾ ഒരുങ്ങുന്നു. ബില്ലിന്മേലുള്ള സുപ്രധാന ചർച്ചകൾ ഇന്നും നാളെയുമായി ലോക്‌സഭയിൽ നടക്കും. ലോക്‌സഭയിൽ ഭൂരിപക്ഷത്തോടെ ബിൽ പാസായാൽ ശനിയാഴ്ചയോടെ രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. എന്നാൽ, മണ്ഡല പുനക്രമീകരണത്തിലൂടെ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ തന്ത്രമാണ് കേന്ദ്ര സർക്കാർ ഈ ബില്ലിലൂടെ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗം വിലയിരുത്തി. സംവരണത്തോടൊപ്പം മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് പല സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന ആശങ്ക പ്രതിപക്ഷം ഉയർത്തുന്നുണ്ട്. കേവലം ഒരു വനിതാക്ഷേമ ബിൽ എന്നതിലുപരി, രാഷ്ട്രീയ ലാഭത്തിനായുള്ള ആയുധമായാണ് സർക്കാർ ഇതിനെ ഉപയോഗിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനെതിരെ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രധിരോധം തീർക്കാനാണ് ഇന്ത്യാ മുന്നണി ഉൾപ്പെടെയുള്ള പാർട്ടികളുടെ നീക്കം.