‘ഭയപ്പെടേണ്ടത് ഇരുട്ടിനെയല്ല, സ്വന്തം മനസ്സിനെയാണ്’ മന്ത്രവാദിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി – ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പുനല്‍കി പ്രതിപക്ഷ നേതാവ്

Jaihind News Bureau
Friday, April 17, 2026

ന്യൂഡല്‍ഹി: ഭയത്തെ അതിജീവിക്കണമെന്ന തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ കുട്ടിക്കാലത്തെ ഉപദേശം ഓര്‍മ്മിപ്പിച്ചുകൊണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ ഭേദഗതി ബില്ലിലൂടെ ഇന്ത്യ എന്ന യൂണിയനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കുട്ടിക്കാലത്ത് ഇരുട്ടിനെ പേടിച്ചപ്പോള്‍ മുത്തശ്ശി നല്‍കിയ പാഠം രാഹുല്‍ ഗാന്ധി സഭയില്‍ പങ്കുവെച്ചു. ‘ഇരുട്ടിനെയല്ല, നിന്റെ ഭാവനയെയും ചിന്തകളെയുമാണ് നീ പേടിക്കുന്നത്. സത്യം എപ്പോഴും ഇരുട്ടിലാണ് ഒളിഞ്ഞിരിക്കുന്നത്, ആ ഇരുട്ടിനെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സത്യത്തിന് വേണ്ടി പോരാടാന്‍ നിനക്കാവില്ല’ എന്ന വാക്കുകള്‍ രാഷ്ട്രീയത്തിനപ്പുറം ‘സത്യം ശിവം സുന്ദരം’ എന്ന വലിയ തത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബാലാകോട്ട് മുതല്‍ നോട്ട് നിരോധനം വരെയുള്ള വിഷയങ്ങളില്‍ ജനങ്ങളെ കബളിപ്പിച്ച ‘മന്ത്രവാദി’ ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിവരയ്ക്കാനും താന്‍ സ്ത്രീപക്ഷപാതിയാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള വെപ്രാളമാണ് പ്രധാനമന്ത്രിക്കെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ദിരാ ഗാന്ധിയും വാജ്പേയിയും ഇതേ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെങ്കിലും ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ അവര്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും ചെറിയ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ‘നിങ്ങള്‍ ഇന്ത്യയിലെ ജനങ്ങളോ സായുധ സേനയോ അല്ല. നിങ്ങള്‍ വെറും ബിജെപി മാത്രമാണ്. ജനങ്ങള്‍ക്കും സൈന്യത്തിനും പിന്നില്‍ ഒളിച്ചിരുന്ന് ഭീരുക്കളെപ്പോലെ സംസാരിക്കരുത്. ഞങ്ങള്‍ ആക്രമിക്കുന്നത് നിങ്ങളെയാണ്, ഇന്ത്യയെയല്ല.’ – അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ വിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉറച്ചുനില്‍ക്കുമെന്നും സംസ്ഥാനങ്ങളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന ‘യൂണിയന്‍ ഓഫ് ഇന്ത്യ’ എന്ന സങ്കല്‍പ്പത്തെ സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.