കേന്ദ്രത്തിന് കനത്ത തിരിച്ചടി; വനിത സംവരണ ബേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു; ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയില്ല

Jaihind News Bureau
Friday, April 17, 2026

ന്യൂഡല്‍ഹി: വനിതാ സംവരണം ഉടന്‍ നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ണ്ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. സെന്‍സസ് കാത്തുനില്‍ക്കാതെ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി 2029-ഓടെ സംവരണം യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണ് വോട്ടെടുപ്പിലൂടെ തള്ളിയത്. വോട്ടെടുപ്പില്‍ ഭരണപക്ഷത്തിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബില്‍ പിന്‍വലിച്ചു. ഇതിനുപിന്നാലെ സഭ ശനിയാഴ്ച രാവിലെ 11 മണി വരെ പിരിഞ്ഞു.

ഡിവിഷന്‍ ഓഫ് വോട്ടിലൂടെ നടന്ന വോട്ടെടുപ്പില്‍ 489 എംപിമാരാണ് പങ്കെടുത്തത്. ബില്ലിന് അനുകൂലമായി 298 വോട്ടുകളും എതിരായി 230 വോട്ടുകളും രേഖപ്പെടുത്തി. ഭരണഘടനാ ഭേദഗതിയായതിനാല്‍ ബില്‍ പാസാകാന്‍ ഭരണപക്ഷത്തിന് 326 വോട്ടുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ ഭൂരിപക്ഷം തികയ്ക്കാന്‍ എന്‍ഡിഎ സഖ്യത്തിന് സാധിച്ചില്ല. ഏപ്രില്‍ 16 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ‘നാരി ശക്തി വന്ദന്‍ അധിനിയം’ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രം ശ്രമിച്ചത്.

ലോക്‌സഭയിലെയും നിയമസഭകളിലെയും വനിതാ സംവരണം നടപ്പിലാക്കുന്നതിന് സെന്‍സസ് വേണമെന്ന നിലവിലെ വ്യവസ്ഥ മറികടക്കാനാണ് ഭേദഗതി ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പായി 33 ശതമാനം ക്വാട്ട ഉറപ്പാക്കാനായിരുന്നു കേന്ദ്ര നീക്കം. ഇതിന്റെ ഭാഗമായി ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം നിലവിലെ 543-ല്‍ നിന്നും 850 ആയി വര്‍ദ്ധിപ്പിക്കാനും ഭേദഗതിയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ പുതിയ സെന്‍സസ് നടത്താതെ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തുന്നതിനെ പ്രതിപക്ഷം ഐക്യകണ്‌ഠേന എതിര്‍ത്തു. ഇത് രാജ്യത്തിന്റെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ഉറപ്പാക്കാന്‍ പുതിയ സെന്‍സസ് അനിവാര്യമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും വോട്ടെടുപ്പിലെ ഭൂരിപക്ഷ കുറവും വനിതാ സംവരണത്തിന്റെ വേഗത്തിലുള്ള നടത്തിപ്പിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.