‘ജസ്റ്റ് കമ്മി കണ്‍വീനർ തിംഗ്സ്’ ; വിജയരാഘവന്‍റെ ‘ചോദ്യപേപ്പർ ന്യായീകരണത്തെ’ പരിഹസിച്ച് വി.ടി ബല്‍റാം

Jaihind Webdesk
Wednesday, July 24, 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസെന്ന് വിളിക്കാമോ എന്നായിരുന്നു വിജയരാഘവന്‍റെ ചോദ്യം. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്‍റെ വിലയേയുള്ളൂ വിഷയം ഗൗരവമുളളതല്ലെന്നും വിജയരാഘവന്‍ ന്യായീകരിച്ചിരുന്നു.

വിജയരാഘവന്‍റെ നിരീക്ഷണത്തെ ടൈഗര്‍ ബിസ്ക്കറ്റില്‍ ടൈഗറുണ്ടോ, സീബ്രാ ലൈനില്‍ സീബ്രയുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂടെ വി.ടി ബല്‍റാം പരിഹസിച്ചു. ഭൂലോക തോല്‍വികളെ വിജയനെന്നും വിജയരാഘവനെന്നുമൊക്കെ വിളിക്കാമോ എന്നും ‘ജസ്റ്റ് കമ്മി കണ്‍വീനര്‍ തിംഗ്സ്’ എന്ന് വിശേഷിപ്പിച്ചുമാണ് വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

”ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?

ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ?

അച്ഛൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു?

ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും, ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോ?

സീബ്രാലൈനിൽ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?

ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ?

ജസ്റ്റ് കമ്മി കൺവീനർ തിങ്സ്”