മെഡിക്കല്‍ കോളേജ് ഐ.സി യു തുണികൊണ്ട് മറച്ച നിലയിലെന്ന പരാതി ഉടന്‍ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Jaihind News Bureau
Saturday, April 18, 2026

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഒരു മാസം മുമ്പുണ്ടായ തീപിടുത്തത്തിന് ശേഷം തുണികൊണ്ടുമറച്ച താത്കാലിക സംവിധാനത്തിലാണ് ഐ. സി യു പ്രവര്‍ത്തിക്കുന്നതെന്ന പരാതി അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ഐ. സി. യുവില്‍ രോഗികള്‍ നേരിടുന്ന കടുത്ത ദുരിതങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഒരു മാസം മുമ്പ് ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായ തീപിടിത്തത്തിന് ശേഷം മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും, നിലവില്‍ തുണി മറച്ച താല്‍ക്കാലിക സംവിധാനത്തിലാണ് ഐസിയു പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പും ഇലക്ട്രിക്കല്‍ വിഭാഗവും കേടുപാടുകള്‍ സംഭവിച്ച ഐസിയുവിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്തുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഐസിയുവില്‍ ശരിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാര നടപടികള്‍ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം കമ്മീഷന് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു. പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിച്ച് പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം സ്വീകരിക്കേണ്ട നടപടികള്‍ പരിശോധിക്കണം. മെഡിക്കല്‍ കോളേജ് അധികൃതരുമായി ഏകോപനം നടത്തി വൈകാതെ തന്നെ പരിഹാര നടപടികള്‍ ഉറപ്പാക്കുകയും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം

ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരും ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യണം. ഡിഎംഇയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഡിഎംഇ, പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, ആശുപത്രി സൂപ്രണ്ടിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ മേയ് 8 ന് രാവിലെ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന കമ്മീഷന്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരായി വസ്തുതകള്‍ വിശദീകരിക്കേണ്ടതാണെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.