
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ തിരിച്ചടി ജനാധിപത്യത്തിന്റെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണെന്ന് പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ ദിവസം ലോക്സഭയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത് ഭരണപക്ഷത്തെ ഞെട്ടിച്ചുവെന്നും, ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ മുന്നറിയിപ്പാണെന്നും അവര്‍ പറഞ്ഞു.
സ്ത്രീകളുടെ ക്ഷേമമെന്ന വ്യാജേന മണ്ഡല പുനര്‍നിര്‍ണ്ണയം നടപ്പിലാക്കി രാഷ്ട്രീയ ലാഭം കൊയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനുള്ള അജണ്ടയാണ് ബില്ലിന് പിന്നിലുണ്ടായിരുന്നതെന്നും, എന്നാല്‍ പ്രതിപക്ഷ ഐക്യം ഈ നീക്കത്തെ പരാജയപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി. അധികാരത്തില്‍ തുടരാന്‍ ഭരണഘടനയെ അട്ടിമറിക്കാനുള്ള ഭരണപക്ഷത്തിന്റെ ശ്രമങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണിതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
വനിതകളെ മറയാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ രക്ഷക പരിവേഷം ചമയാനാണ് ശ്രമിക്കുന്നതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. വോട്ടെടുപ്പ് പരാജയപ്പെട്ട ദിനത്തെ ബിജെപി ‘കരിദിനം’ എന്ന് വിശേഷിപ്പിച്ചത് അവരുടെ നിഗൂഢമായ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ ബോധവാന്മാരാണെന്നും വെറും പിആര്‍ വര്‍ക്കുകള്‍ കൊണ്ട് ഇനി ഇന്ത്യയില്‍ വിജയിക്കാനാവില്ലെന്നും അവര്‍ പരിഹസിച്ചു. ഭരണപക്ഷ നേതാക്കളുടെ മുഖത്ത് പരാജയത്തിന്റെ ആഘാതം വ്യക്തമായിരുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ബില്ലിന്റെ വിവരങ്ങള്‍ അവസാന നിമിഷം മാത്രം നല്‍കിയത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിലവിലെ സീറ്റ് ഘടനയില്‍ മാറ്റം വരുത്താതെ തന്നെ 2023-ലെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓരോ നീക്കവും രാജ്യത്തെ വനിതകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി ഓര്‍മ്മിപ്പിച്ചു.