വനിതാ സംവരണ ബില്‍: പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് മേല്‍ പഴിചാരി പ്രധാനമന്ത്രി

Jaihind News Bureau
Saturday, April 18, 2026

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ തന്റെ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാന്‍ പ്രതിപക്ഷത്തിന് മേല്‍ കുതിരകയറുകയാണ് മോദിയെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രതിപക്ഷ പാര്‍ട്ടികളെ ‘പരാദജീവികള്‍’ എന്നും ബില്‍ തടഞ്ഞവര്‍ ‘ഭ്രൂണഹത്യ’ നടത്തിയവരാണെന്നും പ്രധാനമന്ത്രി അധിക്ഷേപിച്ചു.

ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബില്‍ പാസാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നിരിക്കെ, വൈകാരിക പ്രസംഗത്തിലൂടെ വോട്ടര്‍മാരെ കയ്യിലെടുക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ബില്ലിന് 66 ശതമാനം വോട്ട് ലഭിക്കാത്തതില്‍ താന്‍ ദുഖിതനാണെന്ന് പറഞ്ഞ മോദി, ഇതിന്റെ പാപഭാരം മുഴുവന്‍ പ്രതിപക്ഷത്തിനാണെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണ്ണയം അടക്കമുള്ള നിബന്ധനകള്‍ വെച്ച് ബില്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് കുടുംബ രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും പ്രാദേശിക പാര്‍ട്ടികള്‍ സ്വന്തം ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. സ്ത്രീകളുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയ പ്രതിപക്ഷത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2029-ല്‍ ബില്‍ നടപ്പാക്കുമെന്ന വാഗ്ദാനം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും പ്രതിപക്ഷത്തെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് പ്രധാനമന്ത്രി ഈ അവസരം ഉപയോഗിച്ചതെന്നും ആക്ഷേപം ശക്തമാണ്.