"പത്രാസും അകമ്പടിയും വേണ്ട"; പുതിയ കാറില്ല, ആർഭാടവുമില്ല; ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിന് നിയുക്ത മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം
കേരളത്തിന്റെ സാമ്പത്തിക ഭദ്രത കടുത്ത വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ ഭരണാധികാരികൾ തന്നെയാണ് ആദ്യം മാതൃക കാണിക്കേണ്ടതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഔദ്യോഗിക പദവിയിലേക്ക് വരുമ്പോൾ പുതിയ വാഹനം വാങ്ങുന്നത് ഭരണസംവിധാനത്തിനും ജനങ്ങൾക്കും തെറ്റായ സന്ദേശമേ നൽകൂ. ധൂർത്തും ആർഭാടങ്ങളും പരമാവധി ഒഴിവാക്കി, ജനങ്ങളുടെ നികുതിപ്പണം കരുതലോടെ ഉപയോഗിക്കുക എന്നതായിരിക്കണം സർക്കാരിന്റെ നയം. നിലവിലുള്ള പഴയ വാഹനം തന്നെ താൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും, അതിന്റെ നിറമോ മറ്റ് ബാഹ്യമായ കാര്യങ്ങളോ തനിക്ക് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനാവശ്യമായ ആഡംബരങ്ങളോടും അധികാരത്തിന്റെ പത്രാസിനോടും തനിക്ക് താല്പര്യമില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വലിയ അകമ്പടിയോടെയും ആർഭാടത്തോടെയും റോഡിലൂടെ യാത്ര ചെയ്താൽ ജനങ്ങൾ ബഹുമാനിക്കുകയല്ല, മറിച്ച് ഉള്ളിൽ കളിയാക്കി ചിരിക്കുകയാണ് ചെയ്യുക. താൻ അത്ര വലിയ ആളാണെന്ന ചിന്തയൊന്നും തനിക്കില്ല. മുകളിൽ ഇരിക്കുന്നവർ കാണിക്കുന്ന വഴി തന്നെയാണ് താഴെയുള്ളവരും പിന്തുടരുക. അതിനാൽ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ ലളിത ജീവിതം നയിച്ചാൽ മാത്രമേ അത് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരിലേക്കും ജനങ്ങളിലേക്കും നല്ലൊരു സന്ദേശമായി എത്തുകയുള്ളൂ.
മുഖ്യമന്ത്രിയുടെ യാത്രകൾ പൊതുജനങ്ങൾക്ക് ഒരു ശാപമാകരുത് എന്ന കാര്യത്തിൽ തനിക്ക് നിർബന്ധമുണ്ടെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. താൻ പോകുന്ന വഴിയിൽ ജനങ്ങളെ തടഞ്ഞുനിർത്തി ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമായിരിക്കും തന്റെ അകമ്പടിക്കായുണ്ടാവുക. മുൻപ് പദവിയിലിരുന്നവർ വലിയ സുരക്ഷാ സന്നാഹം ഉപയോഗിച്ചതിനെ താൻ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. അവർക്ക് അത്തരം സാഹചര്യങ്ങളും ആവശ്യങ്ങളും ഉണ്ടായിരുന്നിരിക്കാം. എന്നാൽ തന്നെ സംബന്ധിച്ച് അതിന്റെ യാതൊരു ആവശ്യവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കേരളത്തിന്റെ ഇന്നത്തെ ഖജനാവിന്റെ സ്ഥിതി മുൻപിൽ കണ്ടുകൊണ്ട് മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.