‘ക്രിമിനലുകളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും’; പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
November 23, 2023
1 min read
•
Updated: June 05, 2026
കോഴിക്കോട്: മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് പദവിക്ക് ചേരാത്ത വര്‍ത്തമാനം പറഞ്ഞാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര കമ്മിറ്റി അംഗം അഞ്ചു മിനിട്ട് കൂടുതല്‍ സംസാരിച്ചതിന് വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് അസഹിഷ്ണുതയെ കുറിച്ച് ക്ലാസെടുക്കുന്നത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രിയുടെ നിലപാട്. യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ മാത്രമല്ല, മാധ്യമപ്രവർത്തകർക്കു നേരെയും ആക്രമണം ഉണ്ടാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് പറഞ്ഞത്:
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. വധശ്രമം നടത്തിയ ക്രിമിനലുകളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ഇത്തരം പ്രവര്‍ത്തികള്‍ തുടരണമെന്ന് പറയുകയും ചെയ്തു. പൊലീസ് വധശ്രമത്തിന് കേസെടുത്ത സംഭവത്തിലാണ് മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയത്. ക്രിമിനല്‍ മനസുള്ള ആള്‍ക്കല്ലാതെ ആര്‍ക്കാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുക. അതാണ് ചോദിച്ചത്. മത്സ്യത്തൊഴിലാളിയുടെ മകനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. മറ്റൊരാള്‍ ഐ.സിയുവിലാണ്. ഹെല്‍മറ്റ് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈ ഒടിഞ്ഞു. ഇത്രയും ക്രൂരമായി മര്‍ദ്ദിച്ചിട്ടും, ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആ കസേരയില്‍ ഇരുന്ന് ഇതുപോലുള്ള വര്‍ത്തമാനം പറഞ്ഞപ്പോള്‍ സൗമ്യമായി സംസാരിക്കുന്ന എന്റെ ഭാഷയില്‍ പോലും മാറ്റമുണ്ടായി. ഇനിയും ഇതുപോലെ പെരുമാറിയാല്‍ ഇതുപോലുള്ള കടുത്ത ഭാഷ പ്രയോഗിക്കേണ്ടി വരും. ഒരു കാരണവും ഇല്ലാതെ കുട്ടികളെ കരുതല്‍ തടങ്കലില്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് കല്യാശേരിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. ഖദര്‍ ഇട്ടവരെയൊക്കെ കരുതല്‍ തടങ്കലിലാക്കാന്‍ പിണറായി എന്താ രാജാവാണോ. രാജ ഭരണമെന്നാണ് ധാരണ. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചവരാണ് ആത്മഹത്യാ സ്‌ക്വാഡെന്നും ചാവേര്‍ എന്നുമൊക്കെ പറയുന്നത്. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. ഒന്നും സഹിക്കാന്‍ പറ്റില്ല. സ്വന്തം കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതല്‍ സംസാരിച്ചതിന് വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് എന്നെ വിമര്‍ശിക്കുന്നത്. നവകേരള സദസ് വലിയ വിജയമാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആണ്ടി വലിയ അടിക്കാരനാണ്, ആണ്ടി വലിയ സംഭവമാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രിയും സംസാരിക്കുന്നത്. നവകേരള യാത്ര വിജയമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഡി.ഇ.ഒയെ പേടിപ്പിച്ച് സ്‌കൂള്‍ കുട്ടികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് നവകേരള സദസ് വന്‍വിജയമാണെന്ന് പറയുന്നത്. നാലു ദിവസത്തിനിടെ 42000 പരാതിയാണ് ലഭിച്ചത്. പരാതി കൂടുമ്പോള്‍ മുഖ്യമന്ത്രിക്ക് വലിയ സന്തോഷമാണ്. ഒന്നും നടക്കാത്തത് കൊണ്ടാണ് പരാതിയുടെ എണ്ണം കൂടുന്നത്. ആ പരാതി പരിഹരിക്കാത്തിനെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. മുഖ്യമന്ത്രി അതിനെ ട്വിസ്റ്റ് ചെയ്തതാണ്. മെയ് രണ്ട് മുതല്‍ ജൂണ്‍ നാല് വരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ലക്ഷക്കണക്കിന് പരാതികളാണ് ലഭിച്ചത്. അതിന്റെ കെട്ട് ഇതുവരെ അഴിച്ചിട്ടില്ല. ആ പരാതികള്‍ പരണത്ത് വച്ചിട്ടാണ് ജനങ്ങളെ കബളിപ്പിക്കാന്‍ അശ്ലീല നാടകവുമായി ഇറങ്ങിയിരിക്കുന്നത്. അഞ്ച് മാസം മുന്‍പ് ലഭിച്ച പരാതികളില്‍ എന്ത് നടപടിയെടുത്തെന്ന് പറയണമെന്നാണ് ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഭരണസിരാകേന്ദ്രത്തില്‍ മന്ത്രിമാര്‍ ഇല്ലാത്ത അവസ്ഥയാണ്. പല ജില്ലകളിലും മഴപെയ്തിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ പോലും കൃത്യമായി നടക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്രയും ദിവസം ടൂര്‍ പോയ സംഭവം കേരളത്തിലുണ്ടായിട്ടില്ല. രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ച് മ്യൂസിയത്തില്‍ വയ്ക്കാന്‍ പോകുന്ന വണ്ടിയില്‍ ഇരിക്കാമെന്നല്ലാതെ മന്ത്രിമാര്‍ക്ക് ഒരു പണിയുമില്ല. ആ വണ്ടി മ്യൂസിയത്തില്‍ വയ്ക്കുന്നതിനും മുന്‍പ് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രി ഇരുന്ന ഇരുമ്പ് കസേരയാണ് മ്യൂസിയത്തില്‍ വയ്‌ക്കേണ്ടത്. അത് കാണാന്‍ വന്‍ ജനത്തിരക്കായിരിക്കും. ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് സര്‍ക്കാര്‍ നടത്തുന്നത്. വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കിയത് സി.പി.എമ്മാണ്. വ്യാജ ഐ.ഡി കാര്‍ഡുകളുണ്ടാക്കിയാണ് സഹകരണബാങ്കുകളിലെ ഭരണം സി.പിഎം പിടിച്ചെടുത്തത്. പത്തനംതിട്ടയില്‍ മാത്രം 18 ബാങ്കുകള്‍ പിടിച്ചെടുത്തു. കെ സുരേന്ദ്രന്റെ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. കെ സുരേന്ദ്രനെതിരെ കുഴപ്പണ ഇടപാടില്‍ കേസില്ല. കോടതയില്‍ ഹാജരായാല്‍ ഉടന്‍ ജാമ്യം നല്‍കുന്നു. എന്നിട്ടാണ് സുരേന്ദ്രന്‍ കൊടുത്ത പരാതിയില്‍ സ്പീഡിലുള്ള അന്വേഷണം. സുരേന്ദ്രന്റെ പരാതിയില്‍ കേസെടുത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സന്ധി ചെയ്ത് കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെ രാഷ്ട്രീയമായി നേരിടും. കയ്യില്‍ അഞ്ച് പൈസയും ഇല്ലാതെയാണ് നവകേരള സദസ് നടത്തുന്നത്. ഇന്നലെ വയനാട്ടില്‍ നവകേരള ബസ് കുഴിയില്‍ വീണു. ആദ്യം റോഡിലെ കുഴികളൊക്കെ അടയ്ക്കണം. ഇത് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ എ.ഡി.ജി.പി കോളറില്‍ തൂക്കിയെടുത്ത് റാസ്‌ക്കല്‍ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. കെ.എസ്.യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും എതിരെ മാത്രമല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണമുണ്ട്. സ്വയരക്ഷയ്ക്കുള്ള എന്തെങ്കിലും സംവിധാനം ഒരുക്കി നിങ്ങളും സൂക്ഷിച്ച് നിന്നോ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10