സുകുമാരക്കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണം; വ്യാജവിവരം പ്രചരിപ്പിച്ചവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രചരിച്ച വിവരങ്ങളിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തും. പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴിയുൾപ്പെടെ രേഖപ്പെടുത്താൻ പൊലീസ് ഒരുങ്ങുന്നത്.
സുകുമാരക്കുറുപ്പിന്റെ കേസ് മുൻപ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബറിൽനിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ഫോട്ടോയിലുള്ളത് ബ്രൂണയിൽ കഴിയുന്ന തൃശൂർ സ്വദേശി ദാമോദര മേനോനാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇതോടെ അന്വേഷണം തൽക്കാലം വിദേശത്തേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർപോളിനെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, ഇക്കാര്യത്തിൽ ഡിജിപിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
സുകുമാരക്കുറുപ്പിനെതിരെ നിലവിൽ റെഡ് കോർണർ നോട്ടിസ് നിലനിൽക്കുന്നുണ്ട്. വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുകയാണെങ്കിൽ തടഞ്ഞുവയ്ക്കുന്നതിനുള്ള അറിയിപ്പും നിലവിലുണ്ട്. അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സുകുമാരക്കുറുപ്പ് വർഷങ്ങൾക്ക് മുൻപ് മരിച്ചിരിക്കാമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. ഹൃദ്രോഗത്തെ തുടർന്ന് കുറുപ്പ് മരിച്ചെന്ന സൂചനകളാണ് കേസ് വീണ്ടും അന്വേഷിച്ച സംഘത്തിന് ലഭിച്ചത്.
കുറുപ്പിന് 40-ാം വയസ്സിൽ ഹൃദ്രോഗമുണ്ടായിരുന്നുവെന്ന് നഴ്‌സായ രത്‌നമ്മ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. കുറുപ്പിന്റെ ഭാര്യയുൾപ്പെടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവരുമായി കുറുപ്പിന് നിലവിൽ യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതായാണ് വിവരം.അവശേഷിക്കുന്ന ചില വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ആലോചന.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.