ഗുരുദേവ സ്മരണയിൽ നാട്; സമത്വത്തിന്റെ സന്ദേശം പകർന്ന് ഇന്ന് ശ്രീനാരായണ ഗുരു ജയന്തി
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ ഒരു നവോത്ഥാന സൂര്യനായി ഉദിച്ചുയര്‍ന്ന യുഗപുരുഷനായിരുന്നു ശ്രീനാരായണ ഗുരു. അന്ധവിശ്വാസങ്ങളുടെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും ഇരുട്ടില്‍ ആണ്ടുപോയ കേരളത്തെ 'ഭ്രാന്താലയം' എന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ച കാലത്താണ്, മാറ്റത്തിന്റെ മന്ത്രവുമായി ഗുരു കടന്നുവന്നത്. മാനവികതയെ മതത്തിന് മുകളില്‍ പ്രതിഷ്ഠിച്ച അദ്ദേഹം, ഒരു ജനതയെ മുഴുവന്‍ ആത്മഗൗരവത്തിലേക്കും വിദ്യയുടെ വെളിച്ചത്തിലേക്കും നയിച്ചു.
കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ 'ഗുരുവിനു മുന്‍പും ഗുരുവിനു ശേഷവും' എന്ന് രണ്ടായി തിരിക്കാം. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും ഇരുളില്‍ ആണ്ടുപോയ ഒരു സമൂഹത്തെ അറിവിന്റെയും ആത്മീയതയുടെയും വെളിച്ചത്തിലേക്ക് നയിച്ച വിപ്ലവകാരിയായ സന്യാസിയായിരുന്നു ശ്രീനാരായണ ഗുരു.
1856 ഓഗസ്റ്റ് 20-ന് ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍ തിരുവനന്തപുരം നഗരത്തിനടുത്തുള്ള ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടിലാണ് നാരായണന്‍ ജനിച്ചത്. മാടന്‍ ആശാനും കുട്ടിഅമ്മയുമായിരുന്നു മാതാപിതാക്കള്‍. കുട്ടിക്കാലത്ത് സംസ്‌കൃതം, വ്യാകരണം, തര്‍ക്കം എന്നിവയില്‍ അഗാധപാണ്ഡിത്യം നേടി. കുറച്ചുകാലം അദ്ധ്യാപകനായി ജോലി ചെയ്തതിനാല്‍ 'നാണു ആശാന്‍' എന്നും അറിയപ്പെട്ടു. എന്നാല്‍ ലൗകിക ജീവിതം അദ്ദേഹത്തെ തൃപ്തനാക്കിയില്ല. തുടര്‍ന്ന് സത്യമന്വേഷിച്ചുള്ള അവധൂതയാത്ര തുടങ്ങി. 1888-ല്‍ നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറത്ത് ഗുരു നടത്തിയ ശിവപ്രതിഷ്ഠ ജാതിവ്യവസ്ഥയുടെ അടിവേരറുക്കുന്നതായിരുന്നു. അവര്‍ണ്ണരെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനവും ആരാധനാസ്വാതന്ത്ര്യവും അദ്ദേഹം ഉറപ്പാക്കി. ഒട്ടേറെ ക്ഷേത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. വിഗ്രഹത്തിന് പകരം കണ്ണാടിയും ദീപവും പ്രതിഷ്ഠിച്ചുകൊണ്ട് ആത്മീയതയുടെ ഉന്നതമായ തലം അദ്ദേഹം കാണിച്ചുതന്നു. 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' എന്നതായിരുന്നു ഗുരുവിന്റെ ആഹ്വാനം. ആരാധനാലയങ്ങളേക്കാള്‍ പ്രാധാന്യം വിദ്യാലയങ്ങള്‍ക്കാണെന്ന് അദ്ദേഹം പഠിപ്പിച്ചു. സംഘടന കൊണ്ട് ശക്തരാവുക എന്ന സന്ദേശത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ചു. ഇതിന്റെ ഭാഗമായി 1903-ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം രൂപീകൃതമായി.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നതായിരുന്നു ഗുരുവിന്റെ മന്ത്രം. 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോകമത സമ്മേളനം വിളിച്ചുകൂട്ടിക്കൊണ്ട് എല്ലാ മതങ്ങളുടെയും സാരം ഒന്ന് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആത്മീയവും ദാര്‍ശനികവുമായ ഒട്ടനവധി കൃതികള്‍ അദ്ദേഹം രചിച്ചു. ആത്മോപദേശ ശതകം, ദൈവദശകം, ദര്‍ശനമാല, ജാതിമീമാംസ തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. ആലുവയില്‍ അദ്വൈത ആശ്രമം സ്ഥാപിച്ച അദ്ദേഹം, ജാതിഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ പ്രയത്‌നിച്ചു.
ശ്രീനാരായണ ഗുരു ഒരു വിഭാഗത്തിന്റെയോ ഒരു മതത്തിന്റെയോ മാത്രം ഗുരുവായല്ല, ലോകമാനവികതയുടെ വഴികാട്ടിയായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പാത പിന്തുടരുക എന്നതുതന്നെയാണ് ഈ ജയന്തി ദിനത്തില്‍ നമുക്ക് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.