Sonia Gandhi | പലസ്തീനോട് ഇന്ത്യ കടമ മറക്കുന്നു; മോദിയുടെ വ്യക്തിബന്ധങ്ങളല്ല രാജ്യത്തിന്റെ നയതന്ത്രം തീരുമാനിക്കേണ്ടത്
Jaihind TV News Report
Jaihind TV Web Desk
September 25, 2025
1 min read
•
Updated: June 04, 2026
പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, പോര്‍ച്ചുഗല്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളോടൊപ്പം ചേര്‍ന്നിരിക്കുന്നു - ദീര്‍ഘകാലമായി കഷ്ടപ്പെടുന്ന പലസ്തീന്‍ ജനതയുടെ ന്യായമായ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ആദ്യപടിയാണിത്. ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 150-ല്‍ അധികം രാജ്യങ്ങള്‍ ഇപ്പോള്‍ പലസ്തീനെ അംഗീകരിച്ചു കഴിഞ്ഞു. 1988 നവംബര്‍ 18-ന് പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് ഈ വിഷയത്തില്‍ ഇന്ത്യ ഒരു മുന്‍നിര രാജ്യമായിരുന്നു. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് (PLO) വര്‍ഷങ്ങളോളം നല്‍കിയ പിന്തുണയ്ക്ക് ശേഷമായിരുന്നു ഇത്. ഇന്ത്യയുടെ ഈ തീരുമാനം അടിസ്ഥാനപരമായി ഒരു ധാര്‍മ്മിക നിലപാടായിരുന്നു, നമ്മുടെ ലോകവീക്ഷണത്തിന് അനുസൃതമായ ഒന്നായിരുന്നു അത്.
ഇന്ത്യ = വേറിട്ടുനിന്ന ശബ്ദം
സ്വാതന്ത്ര്യത്തിനു മുന്‍പുതന്നെ, ഇന്ത്യ വര്‍ണ്ണവിവേചനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ ശബ്ദമുയര്‍ത്തുകയും വര്‍ണ്ണവിവേചന ഭരണകൂടവുമായി വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. അല്‍ജീരിയയുടെ സ്വാതന്ത്ര്യ സമരകാലത്ത് (1954 -62), ഒരു സ്വതന്ത്ര അല്‍ജീരിയയ്ക്കുവേണ്ടി ശക്തമായ നിലപാടെടുത്ത രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലെ നിര്‍ണ്ണായക യുദ്ധക്കളത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മറക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ ഉറപ്പാക്കി. 1971-ല്‍, അന്നത്തെ കിഴക്കന്‍ പാകിസ്താനില്‍ നടന്ന വംശഹത്യ തടയാന്‍ ഇന്ത്യ ശക്തമായി ഇടപെടുകയും ആധുനിക ബംഗ്ലാദേശിന്റെ പിറവിക്ക് വഴിയൊരുക്കുകയും ചെയ്തു. വിയറ്റ്‌നാമില്‍ രക്തച്ചൊരിച്ചിലിനിടയില്‍ ലോകം നിസ്സംഗത പാലിച്ചപ്പോള്‍, സമാധാനം തേടിയും വിയറ്റ്‌നാമീസ് ജനതയ്ക്കെതിരായ വിദേശ ക്രൂരതയെ എതിര്‍ത്തും ഇന്ത്യ ധാര്‍മ്മിക വ്യക്തതയുടെ ശബ്ദമായി. ഇന്നും, ഐക്യരാഷ്ട്രസഭയുടെ സമാധാന സേനകളിലേക്ക് ഏറ്റവും കൂടുതല്‍ സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 'അന്താരാഷ്ട്ര സമാധാനവും സുരക്ഷയും' പ്രോത്സാഹിപ്പിക്കുക എന്നത് ഇന്ത്യന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ള രാഷ്ട്ര നയത്തിന്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഒന്നാണ്.
ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തിലും, ഇന്ത്യ സമാധാനത്തിനും മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും ഊന്നല്‍ നല്‍കി വളരെക്കാലമായി സൂക്ഷ്മവും എന്നാല്‍ തത്വപരവുമായ നിലപാട് പുലര്‍ത്തിപ്പോന്നു. 1974-ല്‍ PLOയെ അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പലസ്തീന്റെ സ്വയം നിര്‍ണ്ണയാവകാശം ഉറപ്പുനല്‍കുന്നതും ഇസ്രായേലുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ സ്ഥിരമായി പിന്തുണച്ചിട്ടുണ്ട്. വര്‍ഷങ്ങളായി, പലസ്തീന്‍ അവകാശങ്ങളെ ഉറപ്പിച്ചു പറയുന്നതും വെസ്റ്റ് ബാങ്കിലെ അധിനിവേശത്തെയും കുടിയേറ്റ വികസനത്തെയും അപലപിക്കുന്നതുമായ നിരവധി യുഎന്‍ പ്രമേയങ്ങളെ ഇന്ത്യ പിന്തുണച്ചു. അതേസമയം, ഇസ്രായേലുമായി പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. യുഎന്‍, ചേരിചേരാ പ്രസ്ഥാനം, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (OIC) നിരീക്ഷണ വേദികള്‍ തുടങ്ങിയ ബഹുമുഖ വേദികളിലൂടെ ഇന്ത്യ ചര്‍ച്ചകളിലൂടെയുള്ള പരിഹാരങ്ങള്‍, അന്താരാഷ്ട്ര നിയമത്തോടുള്ള പ്രതിബദ്ധത, അക്രമങ്ങള്‍ അവസാനിപ്പിക്കല്‍ എന്നിവയ്ക്ക് ആഹ്വാനം ചെയ്തു. പലസ്തീന് മാനുഷികവും വികസനപരവുമായ സഹായങ്ങളും ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കുള്ള പിന്തുണ, ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള സ്ഥാപനങ്ങള്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇന്നത്തെ ഇന്ത്യയുടെ നിലപാട്
കഴിഞ്ഞ രണ്ട് വര്‍ഷമായി, 2023 ഒക്ടോബറില്‍ ഇസ്രായേലും പലസ്തീനും തമ്മില്‍ സംഘ്രര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ഇന്ത്യ അതിന്റെ നയതന്ത്രപരമായ പങ്ക് പൂര്‍ണ്ണമായും ഉപേക്ഷിച്ച മട്ടാണ്. 2023 ഒക്ടോബര്‍ 7-ന് ഇസ്രായേല്‍ സാധാരണക്കാര്‍ക്കെതിരെ ഹമാസ് നടത്തിയ ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഉണ്ടാ ഇസ്രായേല്‍ പ്രതികരണം വംശഹത്യക്ക് തുല്യമായിരുന്നു. 17,000 കുട്ടികളടക്കം 55,000-ത്തിലധികം പലസ്തീന്‍ സാധാരണക്കാര്‍ ഇതിനകം കൊല്ലപ്പെട്ടു. ഗാസ മുനമ്പിലെ റെസിഡന്‍ഷ്യല്‍, സ്‌കൂളിംഗ്, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു, കൃഷിയും വ്യവസായവും നശിച്ചു. ഗാസക്കാര്‍ക്ക് പട്ടിണി പോലുള്ള അവസ്ഥ നേരിടേണ്ടി വന്നു. ഇസ്രായേലി സൈന്യം ആവശ്യമായ ഭക്ഷണമോ മരുന്നോ മറ്റ് സഹായങ്ങളോ എത്തിക്കുന്നത് ക്രൂരമായി തടഞ്ഞു - നൂറുകണക്കിന് സാധാരണക്കാര്‍ ഭക്ഷണം തേടി പോയപ്പോള്‍ വെടിയേറ്റ് മരിച്ചത് മനുഷ്യത്വമില്ലായ്മയുടെ ഏറ്റവും ഹീനമായ പ്രവൃത്തികളില്‍ ഒന്നാണ്.
പ്രതികരിക്കാന്‍ ലോകം വൈകി, ഇസ്രായേലി നടപടികളെ ഇത് പരോക്ഷമായി നിയമവിധേയമാക്കി. പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള നിരവധി രാജ്യങ്ങളുടെ സമീപകാല നീക്കങ്ങള്‍ സ്വാഗതാര്‍ഹവും ദീര്‍ഘകാലമായി കാത്തിരുന്നതുമായ ഒരു നയപരമായ മാറ്റമാണ്. ഇത് ഒരു ചരിത്രപരമായ നിമിഷമാണ്, നീതിയുടെയും സ്വയം നിര്‍ണ്ണയാവകാശത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും തത്വങ്ങളെ ഇത് ഉറപ്പിച്ചു പറയുന്നു. ഈ നടപടികള്‍ വെറും നയതന്ത്രപരമായ നീക്കങ്ങള്‍ മാത്രമല്ല; നീണ്ട അനീതിയുടെ മുന്നില്‍ രാഷ്ട്രങ്ങള്‍ വഹിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തത്തിന്റെ സ്ഥിരീകരണങ്ങളാണ്. ആധുനിക ലോകത്ത്, നിശബ്ദത നിഷ്പക്ഷതയല്ല - അത് ഒത്തുതീര്‍പ്പാണ് എന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു. ഇവിടെ, ഒരിക്കല്‍ സ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസ്സിനും വേണ്ടി അചഞ്ചലമായി ശബ്ദമുയര്‍ത്തിയ ഇന്ത്യയുടെ ശബ്ദം ശ്രദ്ധേയമായി മൗനമായി തുടരുന്നു.
മോദി സര്‍ക്കാരിന്റെ പ്രതികരണം ആഴത്തിലുള്ള നിശബ്ദതയാണ്. ഇതാവട്ടെ മനുഷ്യത്വത്തിന്റെയും ധാര്‍മ്മികതയുടെയും കടമകള്‍ ഉപേക്ഷിക്കുന്നതുമാണ്. ഇസ്രായേല്‍ പ്രധാനമന്ത്രിയും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് ഇതിന് പ്രധാനമായും കാരണം, അല്ലാതെ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളോ തന്ത്രപരമായ താല്‍പ്പര്യങ്ങളോ അല്ല ഇതിനെ നയിക്കുന്നത്. വ്യക്തിഗത നയതന്ത്രത്തിന്റെ ഈ ശൈലി ഒരിക്കലും നിലനില്‍ക്കുന്ന ഒന്നല്ല, അത് ഇന്ത്യയുടെ വിദേശനയത്തിന്റെ വഴികാട്ടിയാകാനും പാടില്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ - പ്രത്യേകിച്ച് അമേരിക്കയില്‍ - ഇത് ചെയ്യാന്‍ ശ്രമിച്ചത് സമീപ മാസങ്ങളില്‍ ഏറ്റവും വേദനാജനകവും അപമാനകരവുമായ രീതികളില്‍ തകരുകയുണ്ടായി. ഇന്ത്യയുടെ ലോക വേദിയിലെ സ്ഥാനം ഒരു വ്യക്തിയുടെ വ്യക്തിപരമായ മഹത്വവത്കരണത്തിനായി ഉപയോഗിക്കാനോ അതിന്റെ ചരിത്രപരമായ നേട്ടങ്ങളില്‍ മാത്രം തങ്ങിനില്‍ക്കാനോ കഴിയില്ല. അതിന് നിരന്തരമായ ധൈര്യവും ചരിത്രപരമായ തുടര്‍ച്ചയും ആവശ്യമാണ്.
അതിനിടെ, രണ്ടാഴ്ച മുന്‍പ്, ഇന്ത്യ ഇസ്രായേലുമായി ഒരു ഉഭയകക്ഷി നിക്ഷേപ കരാറില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് ഒപ്പുവെക്കുകയും, പലസ്തീന്‍ സമൂഹങ്ങള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതിന് ആഗോളതലത്തില്‍ അപലപിക്കപ്പെട്ട ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനകാര്യ മന്ത്രിയെ ആതിഥേയത്വം വഹിക്കുകയും ചെയ്തത് ഭയാനകമാണ്.
ഇപ്പോള്‍ പ്രവര്‍ത്തിക്കുക
ഏറ്റവും പ്രധാനമായി, പലസ്തീന്‍ വിഷയത്തെ കേവലം ഒരു വിദേശ നയ വിഷയമായിട്ടല്ല, മറിച്ച് ഇന്ത്യയുടെ നൈതികവും നാഗരികവുമായ പാരമ്പര്യത്തിന്റെ ഒരു പരീക്ഷണമായിട്ടാണ് ഇന്ത്യ സമീപിക്കേണ്ടത്. പലസ്തീന്‍ ജനത പതിറ്റാണ്ടുകളായി കുടിയിറക്കലിനും, ദീര്‍ഘകാല അധിനിവേശത്തിനും, കുടിയേറ്റ വികസനത്തിനും, സഞ്ചാര നിയന്ത്രണങ്ങള്‍ക്കും, അവരുടെ സിവില്‍, രാഷ്ട്രീയ, മനുഷ്യാവകാശങ്ങള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്കും വിധേയരായിട്ടുണ്ട്. അവരുടെ ദുരിതം കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യ നേരിട്ട പോരാട്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്നു - പരമാധികാരം നിഷേധിക്കപ്പെട്ട, ഒരു രാഷ്ട്രം നിഷേധിക്കപ്പെട്ട, വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെട്ട, എല്ലാ അവകാശങ്ങളും സുരക്ഷയും നഷ്ടപ്പെട്ട ഒരു ജനത. പലസ്തീന്റെ അന്തസ്സിനായുള്ള പോരാട്ടത്തില്‍ നമുക്ക് ചരിത്രപരമായ സഹാനുഭൂതി നല്‍കേണ്ടതുണ്ട്, ആ സഹാനുഭൂതിയെ തത്വപരമായ നടപടിയാക്കി മാറ്റാനുള്ള ധൈര്യവും നമുക്ക് പലസ്തീന് നല്‍കേണ്ടതുണ്ട്.
(കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ)
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10