കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിതുറന്നു

ഷാർജയിൽ അന്തരിച്ച കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശി വേണുഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിതുറന്നത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലാണ്. കഴിഞ്ഞ മാർച്ച് 17 മുതൽ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ഷാർജയിലെ ബുർജീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വേണുഗോപാൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മരണപ്പെട്ടത്. വലിയ ചികിത്സാ ചെലവ് വന്നതോടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ പ്രയാസത്തിലായ കുടുംബത്തിന് തങ്ങളുടെ സാന്ത്വനം ആശ്വാസമായി. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സീമയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നതിനാൽ ഏകദേശം 75 ലക്ഷം രൂപയോളമായിരുന്നു (മൂന്ന് ലക്ഷം ദിർഹം) ആശുപത്രിയിലെ ബിൽ തുക. ബന്ധുക്കൾ ആശുപത്രി അധികൃതരുമായി സംസാരിച്ചതിനെ തുടർന്ന് തുക 2,17,000 ദിർഹമായി കുറച്ചു നൽകിയെങ്കിലും, ഈ ഭീമമായ തുക കണ്ടെത്താൻ സാധാരണക്കാരായ കുടുംബത്തിന് സാധിച്ചില്ല. നേരത്തെ എം.എൽ.എ വഴി മുഖ്യമന്ത്രിയുടെ സഹായം തേടിയെങ്കിലും നടപടികൾ ഫലം കണ്ടിരുന്നില്ല. തുടർന്ന് കുടുംബം സന്ദീപ് വാര്യരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കെ.എം.സി.സി നേതാക്കളുമായി സംസാരിക്കുകയുമായിരുന്നു.
തുടർന്ന് മുസ്ലീം ലീഗ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, എ.കെ.എം അഷ്‌റഫ് എം.എൽ.എ തുടങ്ങിയവരുടെ സഹായത്തോടെ കുടുംബം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽ കണ്ടു. കുടുംബത്തിന്റെ വിഷമം കേട്ടറിഞ്ഞ തങ്ങൾ, കെ.എം.സി.സി നേതാവ് നിസാർ തളങ്കര ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തി. തങ്ങളുടെ ഇടപെടലിലൂടെ ആശുപത്രി ബില്ലിൽ വലിയ ഇളവുകൾ നേടിയെടുക്കാനും മൃതദേഹം വിട്ടുകിട്ടാനുള്ള തടസ്സങ്ങൾ നീക്കാനും സാധിച്ചതോടെയാണ് വലിയൊരു പ്രതിസന്ധിക്ക് പരിഹാരമായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.